കൊല്ലത്തിനു പുത്തൻ അനുഭവമായി നാടകോത്സവം
Mail This Article
കൊല്ലം ∙ നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാടകോത്സവം നഗരത്തിനു പുതിയ അനുഭവമാകുന്നു. സോപാനം ഓഡിറ്റോറിയത്തിൽ 15 ന് ആരംഭിച്ച മേള 28ന് സമാപിക്കും. നാടക മേളയിൽ ഇത്രയധികം പ്രേക്ഷക പങ്കാളിത്തം ഉണ്ടാകുന്നത് ഇതാദ്യമാണ്. പ്രഫഷനൽ നാടകങ്ങളിൽ ഈ വർഷത്തെ ശ്രദ്ധേയമായ 14 നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുന്നതെന്നു കലാഗ്രാമം പ്രസിഡന്റ് കെ. രവിവർമ, ജനറൽ സെക്രട്ടറി പത്മാലയം ബാബു, വർക്കിങ് പ്രസിഡന്റ് ബ്രഷ്നേവ് എന്നിവർ പറഞ്ഞു. മേളയുടെ ഒൻപതാം ദിവസമാണ് ഇന്ന്. നാടകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, മുഖാമുഖം, ചർച്ചകൾ, കാവ്യസദസ്സ് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. നടീ നടന്മാർ, സംവിധായകർ, രചയിതാക്കൾ, സമിതി സംഘാടകർ, മറ്റു കലാകാരന്മാർ തുടങ്ങിയവരാണു മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നത്.
കൊല്ലം കോർപറേഷനും കലാഗ്രാമവും സംയുക്തമായാണു 2019 മുതൽ നാടകോത്സവം നടത്തിവന്നത്. ഈ വർഷം നാടകമേളയിൽ നിന്നു കോർപറേഷൻ പിന്മാറി. തുടർന്നാണു കലാഗ്രാമം സ്വന്തം നിലയ്ക്ക് നാടകോത്സവം സംഘടിപ്പിക്കുന്നത്. കൊല്ലം ഫാസ്, കല, കോർ, ബീസ് തുടങ്ങിയ സംഘടനകളുടെയും പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് നാടകോത്സവം.എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് നാടകാവതരണം. പ്രവേശനം സൗജന്യം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓരോ ദിവസവും നൂറുകണക്കിനു പേരാണു നാടകമേള കാണാനെത്തുന്നത്.