ADVERTISEMENT

ഓയൂർ ∙ ‘ഒരാപത്തും കൂടാതെ ഞങ്ങളുടെ പൊന്നുമോളെ കിട്ടണമേ എന്നു മാത്രമായിരുന്നു പ്രാർഥന. അതു ദൈവം കേട്ടു. ഇനി മോളെ നേരിൽ കാണണം. അതു വരെ ഞങ്ങൾക്ക് ഉറക്കമില്ല..’ അബിഗേൽ സാറ റെജിയെ കണ്ടുകിട്ടി എന്ന വാർത്ത അറിഞ്ഞപ്പോൾ മുത്തശ്ശി ലില്ലിക്കുട്ടിയുടെ (55) പ്രതികരണം ഇതായിരുന്നു. തൊട്ടു ചാരെ കണ്ണീരോടെ മുത്തച്ഛൻ സി.ജോൺ (72).

അച്ഛനും അമ്മയും ജോലിക്കു പോകുന്നതിനാൽ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു കുട്ടികൾക്ക് ഒപ്പം പകൽ സമയങ്ങളിൽ വീട്ടിലുണ്ടാവുക. ട്യൂഷനു പോകുന്ന വീട്ടിലേക്കു കഷ്ടിച്ച് 200 മീറ്റർ മാത്രം ദൂരം. കുട്ടികളെ ട്യൂഷന് എത്തിച്ചു മടങ്ങുന്നതായിരുന്നു ലില്ലിക്കുട്ടിയുടെ ശീലം. റോഡിൽ തെരുവുനായ ശല്യം ഉള്ളതിനാലായിരുന്നു ഈ മുൻകരുതൽ. പക്ഷേ കാലിനു വേദന ഉള്ളതിനാൽ കുറച്ചു ദിവസങ്ങളായി ലില്ലിക്കുട്ടി കുട്ടികൾക്ക് ഒപ്പം പോകാറില്ല. പക്ഷേ ഇരു വീടുകളും റോഡിന്റെ ഒരേ വശത്തായതുകൊണ്ടു കുട്ടികൾ ട്യൂഷൻ വീട്ടിലെത്തുന്നതു വരെ മുത്തശ്ശി നോക്കി നിൽക്കും. തിങ്കൾ വൈകിട്ട് കുട്ടികൾ പുറത്തേക്കിറങ്ങിയപ്പോഴും മുത്തശ്ശി ഒപ്പമിറങ്ങി. പക്ഷേ കൃത്യം ആ സമയത്തു തന്നെ ഫോൺ കോൾ വന്നു തിരികെക്കയറി. ഞങ്ങൾ പൊയ്ക്കൊള്ളാം എന്നു പറഞ്ഞു കുട്ടികൾ റോഡിലേക്ക് ഇറങ്ങുകയും ചെയ്തു.

അബിഗേലിനെ തിരിച്ചു കിട്ടിയ വിവരമറിഞ്ഞ് ഓയൂരിലെ വീട്ടിൽ പ്രാർഥനയിൽ മുഴുകിയ മുത്തച്ഛൻ സി.ജോണും മുത്തശ്ശി ലില്ലിക്കുട്ടിയും.
അബിഗേലിനെ തിരിച്ചു കിട്ടിയ വിവരമറിഞ്ഞ് ഓയൂരിലെ വീട്ടിൽ പ്രാർഥനയിൽ മുഴുകിയ മുത്തച്ഛൻ സി.ജോണും മുത്തശ്ശി ലില്ലിക്കുട്ടിയും.

പിന്നീട് റോഡിലെ നിലവിളി കേട്ടാണ് ലില്ലിക്കുട്ടി റോഡിലേക്ക് ഓടിയെത്തിയത്.  അബിഗേലിനെ തട്ടിക്കൊണ്ടു പോയി എന്നു കേട്ടതോടെ ലില്ലിക്കുട്ടി കാർ കണ്ണിൽ നിന്നു മറയുവോളം പ്രായത്തിന്റെ അവശതകൾ മറന്നു പിന്നാലെ ഓടി.  തിരികെ നടന്നെത്തിയ ലില്ലിക്കുട്ടി വീടിനു മുന്നിലെ റോഡരികിൽ തല ചുറ്റി വീണു. മുത്തച്ഛൻ ഈ സംഭവത്തിനു കുറച്ചു മുൻപാണ് ഓട്ടുമലയിലുള്ള സ്വന്തം കടയിലേക്കു പോയത്. വിവരം അറിഞ്ഞു തിരികെ എത്തിയ ശേഷം ഇരുവരും ഒരു പോള കണ്ണടച്ചിട്ടില്ല. ഇന്നു രാവിലെ രക്തസമ്മർദം കൂടി ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

English Summary:

Six-year-old Abigail Sara found, twenty hours after she was kidnapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com