ADVERTISEMENT

അഞ്ചാലുംമൂട് ∙ കൊല്ലം - തേനി ദേശീയ പാതയോരത്ത് സികെപിയിൽ കോർപറേഷന്റെ അനുമതിയോടെ സ്വകാര്യ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത കുരുക്കും അപകടവും വർധിച്ചു. കഴിഞ്ഞ ദിവസം 11 മണിയോടെ ഉണ്ടായ അപകടത്തിൽ ഞാറയ്ക്കൽ സ്വദേശിയായ ഗൃഹനാഥന് ബൈക്ക് ഇടിച്ച് പരുക്കേറ്റിരുന്നു, 

ഇന്നലെ 10.30ന് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായി. 2 വർഷം മുൻപ് കോർപറേഷൻ തന്നെ പൂട്ടിച്ച സ്വകാര്യ മാർക്കറ്റ് നവീകരിച്ച് ഭരണകക്ഷി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോർപറേഷന്റെ അനുമതി നേടിയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.   കൊല്ലം- തേനി ദേശീയപാതയോരത്ത് സി.കെപി ജംക്‌ഷനിൽ മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. 

ദിവസവും രാവിലെ 9 മുതൽ 12 മണിവരെ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത വിധമുള്ള ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്.  മാർക്കറ്റ് പ്രവർത്തന സമയം മുതൽ അവസാനിക്കുന്നത് വരെ അഞ്ചാലുംമൂട് മുരിങ്ങമൂട് മുതൽ കടവൂർ ബൈപാസ് സിഗ്നൽ വരെ ഗതാഗത കുരുക്ക് നീളും. കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് സ്ഥിതി. മാർക്കറ്റിന് പാർക്കിങ് സംവിധാനമോ സ്ഥല സൗകര്യമോ ഇല്ലാത്തത് മൂലം മാർക്കറ്റിലെത്തുന്നവരുടെയും കച്ചവടക്കാരുടെയും വാഹനങ്ങൾ ദേശീയ പാതയോരത്ത് തോന്നും വിധം പാർക്ക് ചെയ്യുകയാണ്. 

ഇത് മൂലം സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും അടക്കമുള്ള വാഹനങ്ങൾ ഏറെ സമയം ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണ്. ബസുകളുടെ സർവീസിനെയും ബാധിച്ചിട്ടുണ്ട്. സമാനമായ സ്ഥിതിയാണ് വൈകുന്നേരങ്ങളിൽ അഞ്ചാലുംമൂട്ടിലെ കോർപറേഷൻ മാർക്കറ്റിനു മുന്നിലെ റോഡിലും ഉണ്ടാകുന്നത്. 

ബസ് ഓണേഴ്സ് അസോസിയേഷൻ കോടതിയിലേക്ക്

കൊല്ലം തേനി ദേശീയ പാതയിൽ സികെപി ജംക്‌ഷനിലെ  സ്വകാര്യ മാർക്കറ്റിന്റെ പ്രവർത്തനത്തെ തുടർന്ന് റോഡിലെ അനധികൃത വാഹന പാർക്കിങ്ങും കച്ചവടവും ദേശീയ പാതയിലെ ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നത് മൂലം സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിച്ച് സർവീസ് നടത്താൻ സാധിക്കുന്നില്ലെന്ന പരാതിയുമായി ബസ് ഓണേഴ്സ് അസോസിയേഷൻ കോടതിയിലേക്ക്. ജില്ലാ കോടതിയിൽ നൽകിയിട്ടുള്ള കേസിൽ 6ന് വാദം കേൾക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com