പൊലീസ് വിലക്കി; ആദ്യരേഖാചിത്രം പത്മകുമാർ ആണോയെന്ന വ്യക്തമാക്കാതെ കടയുടമ
![girl-missing-girija 1. പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുറത്തുവിട്ട ആദ്യരേഖാചിത്രം, 2. ഗിരിജയിൽ നിന്നു പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പാരിപ്പള്ളി ∙ പ്രതികളിൽ ഒരാളുടെ ആദ്യ രേഖാചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കിഴക്കനേലയിലെ കടയുടമയായ ഗിരിജാകുമാരി. മാധ്യമങ്ങളുമായി വിവരം പങ്കുവയ്ക്കരുതെന്നു പൊലീസ് വിലക്കിയതു മൂലമാണെന്നാണ് സൂചന. പിടിയിലായ പ്രതി തന്നെയാണോ കടയിൽ എത്തി സാധനങ്ങൾ വാങ്ങിപ്പോയതെന്ന ചോദ്യത്തിൽ നിന്നാണ് കട ഉടമയായ ഗിരിജാകുമാരി ഒഴിഞ്ഞു മാറിയത്. കട ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രേഖാചിത്രം പുറത്തുവരുന്നത്. അത് അറസ്റ്റിലായ പത്മകുമാറുമായി സാമ്യമുള്ളതല്ല.
ഗിരിജയുടെ കിഴക്കനേല സ്കൂൾ ജംക്‌ഷനിലെ തട്ടുകടയിൽ സംഘത്തിലെ സ്ത്രീയും പുരുഷനും എത്തിയിരുന്നു. സാധനം വാങ്ങുന്നതിനും ഫോൺ െചയ്യുന്നതിനുമായി സംഘം ഇവിടെ കുറച്ചു നേരം ചെലവഴിച്ചിരുന്നു. ബിസ്കറ്റും തേങ്ങയും റസ്കും വാങ്ങിയ ശേഷം മറ്റു ചില സാധനങ്ങളെക്കുറിച്ചും ചോദിച്ച പുരുഷനെ വ്യക്തമായി അറിയാമെന്ന് ഇവർ അന്നു പറഞ്ഞിരുന്നു.
ഗിരിജയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് കുട്ടിയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. മകൾക്ക് എന്തെങ്കിലും വേണോയെന്ന് അറിയാൻ വീട്ടിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോൺ വാങ്ങിയത്.