ശുദ്ധജല വിതരണം മുടക്കി ദേശീയപാത നിർമാണം: 60 കുടുംബങ്ങൾ ദുരിതത്തിൽ
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത നിർമാണം കാരണം തടസ്സപ്പെട്ട ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുന്നതു വൈകുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ വരിഞ്ഞം വാർഡിൽ കാരംകോട് സ്പിന്നിങ് മിൽ മുതൽ കുരിശിൻ മൂട് വരെയുള്ള ഭാഗത്താണ് ജലവിതരണം പൂർണമായും തടസ്സപ്പെട്ടത്. അറുപതിലേറെ കുടുംബങ്ങൾ ഒരു വർഷമായി വലയുകയാണ്.
ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ ഭൂമി നിരപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ പൈപ്പുകൾ മാറ്റിയിരുന്നു. ഇതോടെ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു. ഒരു മാസം മുൻപ് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ശുദ്ധജലം എത്തിയില്ല.
ഉയർന്ന പ്രദേശമായതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയാണ്. വേനലിന്റെ ആരംഭത്തിൽ തന്നെ ജലക്ഷാമം അനുഭവപ്പെടും. പല തവണ അധികൃതർക്കു പരാതി നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നു പറയുന്നു. വെള്ളം ലഭിക്കുന്നില്ലെങ്കിലും ബിൽ മുടങ്ങാതെ വരുന്നുണ്ടെന്നും വാർഡ് മെംബർ ആർ.സജീവ് കുമാർ ആരോപിച്ചു.