പുനലൂർ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോം വേണമെന്ന ആവശ്യം ശക്തം
Mail This Article
പുനലൂർ ∙ പുനലൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആവശ്യമുള്ളത്ര പ്ലാറ്റ്ഫോമുകൾ പുനലൂരിൽ ഇല്ലാത്തതിനാൽ ചെങ്കോട്ട - കൊല്ലം പാതയിലെ ട്രെയിൻ സർവീസുകളെ ഇതു ദോഷകരമായി ബാധിക്കുകയാണ്. മധുര - പുനലൂർ എക്സ്പ്രസ് രാവിലെ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയ ശേഷം വീണ്ടും ആ റേക്ക് നടുവിലുള്ള ട്രാക്കിലേക്ക് മാറ്റും. വൈകിട്ട് ആ റേക്ക് വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റിയ ശേഷമാണ് പുനലൂർ - മധുര എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നു മൂന്നാമത് ഒരു പ്ലാറ്റ്ഫോം കൂടി നിർമിക്കുന്നതിനു സ്ഥലം ഉണ്ട്.
ഈ വിഷയം എൻ.കെ.പ്രേമചന്ദ്രൻ എംപി നേരത്തെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ജൂണിൽ നടന്ന മധുര ഡിവിഷനിലെ ഡിആർയുസിസി യോഗത്തിലും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം ഡിആർഎം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
രണ്ടു മാസം മുൻപ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ എംപിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും മൂന്നാം പ്ലാറ്റ് ഫോം വിഷയം ഉന്നയിച്ചുരുന്നു.അമൃത് ഭാരത് പദ്ധതി പ്രകാരം പുനലൂർ റെയിൽവേ സ്റ്റേഷനിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ പോവുകയാണ്. ചെങ്കോട്ട - കൊല്ലം റെയിൽവേ പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകും, അതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ ഇതുവഴി സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.