ADVERTISEMENT

കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ രണ്ടാം പ്രതി എം.ആർ.അനിതകുമാരിയെ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ എത്തിച്ച് ശബ്ദപരിശോധന നടത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അനിതകുമാരി വിളിച്ചിരുന്നു. ഈ ശബ്ദം ഇവരുടേതാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനാണു പരിശോധന. ‌

10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ ചേർന്ന് കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചെന്നാണ് കേസ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂവരും ഇപ്പോൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. 7 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന നാളെ ഇവരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. പത്മകുമാറിന്റെയും അനിതകുമാരിയുടെയും അക്കൗണ്ടുകളിൽ കോടികളുടെ വായ്പ തിരിച്ചടവിന്റെ വിവരങ്ങളാണ് ഉള്ളത്. യുട്യൂബ് ചാനൽ വഴി ലക്ഷങ്ങൾ മകൾ അനുപമയുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. വിലക്കു വന്നതോടെ ഏതാനും മാസമായി വരുമാനം ഇല്ല. തെരുവുനായകളെ സംരക്ഷിക്കാൻ പണം വേണമെന്ന അഭ്യർഥനയുമായി നാട്ടിൽ തന്നെ മറ്റൊരു സേവിങ്സ് അക്കൗണ്ടും അനുപമ തുടങ്ങിയിരുന്നു.

എന്നാൽ ഇതിൽ വലിയ തോതിൽ പണം എത്തിയില്ല. കുടുംബാംഗങ്ങളുടെ 3 മൊബൈൽ ഫോണുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പിടിയിലാകുമെന്ന് ഉറപ്പായതോടെ കംപ്യൂട്ടർ ഹാർഡ് ഡിസ്കുകളും മറ്റ് ഡിജിറ്റൽ തെളിവുകളുമായി കാറിൽ കടന്നുകളയുകയായിരുന്നുവെന്നാണു പ്രതികളുടെ മൊഴി. കാറിൽ നിന്ന് ഇവ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. തെളിവുകൾ കോടതിയിൽ ഹാജരാക്കി ശാസ്ത്രീയ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.

കേസിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തൽ. കുട്ടിയെ മയക്കാൻ ഗുളിക നൽകിയോ എന്നറിയാൻ രക്ത-മൂത്ര സാംപിളുകൾ അന്വേഷണ സംഘം പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ പരിശോധനയിൽ ഗുരുതരമായി ഒന്നും കണ്ടെത്താനായില്ലെന്നാണു സൂചന. അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണു ക്രൈംബ്രാഞ്ച് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com