കശുവണ്ടിപ്പരിപ്പ് കൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം; വിവാദം ഉയരുന്നു
Mail This Article
കൊല്ലം ∙ നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കശുവണ്ടിപ്പരിപ്പും തോട്ടണ്ടിയും കൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം ഒരുക്കിയതിനെച്ചൊല്ലി വിവാദം. കൊല്ലം ബീച്ചിൽ 2 ലക്ഷത്തിലേറെ രൂപ വില വരുന്ന 320 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം 30 അടി വിസ്തീർണത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം തീർത്തത്. ഇതിന് ഉപയോഗിച്ച പരിപ്പ് കശുവണ്ടി വികസന കോർപറേഷന്റെ അയത്തിലിലെ ഫാക്ടറിയിൽ ഇന്നലെ എത്തിച്ചു. സംസ്കരിച്ചു വീണ്ടും വിപണിയിലെത്തിക്കാനാണ് തീരുമാനമെന്നാണ് ആരോപണം.
കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്സ്, കാഷ്യൂ ബോർഡ് തുടങ്ങിയവ സംയുക്തമായാണ് ചിത്രം തീർത്തത്. നഷ്ടത്തിലായ കോർപറേഷനും കാപ്പെക്സും 2 ലക്ഷത്തോളം രൂപയുടെ കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം വരപ്പിച്ചത് സിപിഎം നേതാക്കളുടെ സ്ഥലകാല വിഭ്രാന്തി മൂലമാണെന്ന് ഐഎൻടിയുസി മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് പറഞ്ഞു. കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് ചിത്രം വരച്ചത് ധൂർത്താണെന്നു സിഎംപി ജില്ലാ സെക്രട്ടറി ആറ്റൂർ ശരത്ചന്ദ്രൻ പറഞ്ഞു. ചിത്ര നിർമാണത്തിൽ കോർപറേഷനു നേരിട്ടു പങ്കില്ലെന്നും ഉപയോഗിച്ച പരിപ്പ് ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കില്ലെന്നും കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ വ്യക്തമാക്കി.