ADVERTISEMENT

കൊല്ലം ∙ കലോത്സവത്തിലെ മുഖ്യാതിഥിയായി എത്തി, കൊല്ലത്തിന്റെ മനസ്സും കൊണ്ടാണു മലയാളത്തിന്റെ മഹാനടൻ കൊല്ലം ആശ്രാമം മൈതാനം വിട്ടത്. കൊല്ലത്തോട് അദ്ദേഹം പറയാതെ പറഞ്ഞു– ‘കൊല്ലം ഞാനിങ്ങെടുക്കുവാ’. മമ്മൂട്ടിയേയും കലോത്സവ സമാപനച്ചടങ്ങുകളും കാണാൻ ഇന്നലെ ഉച്ചമുതൽ വിവിധ ദിക്കുകളിൽ നിന്നു ജനം ആശ്രാമം മൈതാനത്തേക്ക് ഒഴുകി.  വൈകിട്ടോടെ മൈതാനത്തിന്റെ ഒരു ഭാഗം ജനസമുദ്രമായി. വിശിഷ്ടാതിഥികളെ വേദിയിലേക്കു കടത്തിവിടാൻ ഒരുക്കിയ വഴിയുടെ ഇരുവശത്തും ആൾക്കൂട്ടം ആവേശത്തോടെ ആരവം മുഴക്കി. 

വൈകിട്ട് കൃത്യം 5ന് ആ വഴിയിലൂടെ വെള്ള ആഡംബരക്കാറിൽ മമ്മൂട്ടി വേദിക്കു സമീപം വന്നിറങ്ങിയപ്പോൾ കടലിളകും പോലെ ജനക്കൂട്ടം ആർത്തുവിളിച്ചു– ‘മമ്മൂക്കാ...’ വേദിയിൽ അതിഥികളും ആതിഥേയരും പ്രസംഗം തുടങ്ങിയപ്പോൾ കയ്യടിക്കായി രണ്ടു വാക്കുകളാണു പരസ്പരം മത്സരിച്ചത്– ‘മമ്മൂട്ടി, കൊല്ലം’ എന്നിവ. പ്രസംഗം തുടങ്ങാനെത്തിയ മമ്മൂട്ടിയെ ഹർഷാരവത്തോടെയാണു സദസ്സ് എതിരേറ്റത്. പ്രസംഗം തുടങ്ങിയപ്പോൾ വാക്കുകൾകൊണ്ട് കൊല്ലത്തെ അദ്ദേഹം ‘പോക്കറ്റി’ലാക്കി. കൊല്ലത്തെയും കൊല്ലത്തെ ജനതയെയും കലോത്സവ സംഘാടനത്തെയും നല്ല വാക്കുകളിൽ പൊതിഞ്ഞു.

‘കൊല്ലത്ത് ഇത്രയും വലിയ പരിപാടി സംഘടിപ്പിച്ചതിൽ സംഘാടകരോടു നന്ദിയുണ്ട്. വലിയ സഹകരണത്തോടെയും ആവേശത്തോടെയും ഈ ഉത്സവവും മത്സരങ്ങളും കാണാനും പരിമിതികളൊന്നുമില്ലാതെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവർക്കു വിജയകിരീടം ചാർത്താൻ അവസരമൊരുക്കിയ ജനങ്ങളോടും നന്ദിയുണ്ട്. കൊല്ലംകാരെ എല്ലാവരെയും പ്രോത്സാഹിപ്പിച്ച് ഒന്നാമതാക്കാം എന്നതല്ല ജനം ചെയ്തത്. അതെന്റെ കൊല്ലംകാരുടെ മഹത്വമാണ്. ഈ മനസ്സാണു നമ്മുടെ കേരളം. അതാണു നമ്മൾ. അതാണു കേരളീയർ. ഇതുതന്നെ നമ്മൾ അങ്ങോളം പുലർത്തുമെന്നത് എനിക്കും നിങ്ങൾക്കും ഒരുപോലെ വിശ്വാസമുണ്ട്.

കൊല്ലം വളരെ വ്യത്യസ്തമായ ജനസമൂഹമുള്ള സ്ഥലമാണ്. കൊല്ലത്ത് ഇല്ലാത്തത് ഒന്നുമില്ല. നല്ല മീൻ കിട്ടുന്നതു ഞങ്ങളുടെ നാട്ടിലെന്നായിരുന്നു എന്റെ ധാരണ. ഇവിടെ നിന്നു മീൻ കഴിച്ചപ്പോൾ അതുമാറി.  കൊല്ലം എല്ലാംകൊണ്ടും സമ്പുഷ്ടവും സമ്പന്നവുമാണ്. നല്ല മനുഷ്യരെക്കൊണ്ടും പ്രകൃതിസമ്പത്തു കൊണ്ടും സമ്പന്നമാണ്. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണല്ലോ. ഒരിക്കൽ കൂടി നന്മകൾ നേരുന്നു’– അദ്ദേഹം പറഞ്ഞു. മമ്മൂട്ടി ഇന്നലെ കൊല്ലം റാവിസ് ഹോട്ടലിലെത്തിയപ്പോൾ മന്ത്രി വി.ശിവൻകുട്ടിയും സംഘവും ചേർന്നു സ്വീകരിച്ചു. സിനിമ നിർമാതാവ് ആന്റോ ജോസഫ് ഉൾപ്പെടെ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

1.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സമ്മാനവിതരണത്തിനെത്തിയ നടൻ മമ്മൂട്ടിയെ കാണാൻ സ്പീക്കറിനു മുകളിലേക്കു വലിഞ്ഞു കയറി 
ആർപ്പു വിളിക്കുന്ന ആരാധകൻ. 2. സ്പീക്കറിൽ നിന്ന് പിടിവിട്ട് ആരാധകൻ താഴേക്ക് വീഴുന്നു. 3.താഴേക്കു വീഴാൻ തുടങ്ങിയ സ്പീക്കർ കാണികൾ വീഴാതെ 
പിടിച്ചു നിർത്തുന്നു
1.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സമ്മാനവിതരണത്തിനെത്തിയ നടൻ മമ്മൂട്ടിയെ കാണാൻ സ്പീക്കറിനു മുകളിലേക്കു വലിഞ്ഞു കയറി ആർപ്പു വിളിക്കുന്ന ആരാധകൻ. 2. സ്പീക്കറിൽ നിന്ന് പിടിവിട്ട് ആരാധകൻ താഴേക്ക് വീഴുന്നു. 3.താഴേക്കു വീഴാൻ തുടങ്ങിയ സ്പീക്കർ കാണികൾ വീഴാതെ പിടിച്ചു നിർത്തുന്നു

സുരക്ഷയൊരുക്കിയതിൽ പൊലീസിനു നൽകാം, എ ഗ്രേഡ്

കൊല്ലം ∙  പതിനായിരങ്ങൾ ഒഴുകിയെത്തിയിട്ടും കലോത്സവത്തിനു സുരക്ഷയൊരുക്കിയതിൽ പൊലീസിനു നൽകാം, എ ഗ്രേഡ്. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങൾ. തിരക്കു നിയന്ത്രിക്കുന്നത്, വേദികളിലും ഗ്രീൻ റൂമിലും സുരക്ഷ ഉറപ്പാക്കുന്നത്, കുട്ടികൾക്കു താമസസൗകര്യം ഒരുക്കിയിട്ടുള്ള സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നത്...എല്ലാം പൊലീസിന്റെ കയ്യിൽ ഭദ്രമായിരുന്നു. ആൺകുട്ടികൾക്ക് 9 സ്കൂളുകളിലും പെൺകുട്ടികൾക്ക് 16 സ്കൂളിലുമാണു താമസസൗകര്യം ഒരുക്കിയത്. ഇവ ബന്ധിപ്പിച്ചു മൊബൈൽ യൂണിറ്റുകളുമുണ്ടായിരുന്നു.

നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും  പ്രത്യേക ക്രമീകരണം ഒരുക്കി. ഇതിനായി സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മൊബൈൽ യൂണിറ്റുകൾക്കു പുറമേ 12 യൂണിറ്റുകളെ കൂടി നിയോഗിച്ചു. പാർക്കിങ് സ്ഥലങ്ങളിലും പൊലീസിന്റെ സേവനമുണ്ടായിരുന്നു. ഭക്ഷണശാലയിലും പുറത്തും തിരക്കു നിയന്ത്രിക്കുന്നതിനായി അറുപതോളം  പൊലീസുകാരാണുണ്ടായിരുന്നക്.   ബീച്ച്, കുളങ്ങൾ തുടങ്ങി കുട്ടികൾ ഇറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചു. ബീച്ചിൽ 50 ലൈഫ് ഗാർഡുകളുമുണ്ട്. കഴിഞ്ഞ ദിവസം തിരയിൽപ്പെട്ട കുട്ടിയെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com