ADVERTISEMENT

കൊട്ടാരക്കര∙ നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം തയാറായി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ മാത്രമാണു പ്രതികൾ.

പത്മകുമാർ, അനിത കുമാരി, അനുപമ
പത്മകുമാർ, അനിത കുമാരി, അനുപമ

അടുത്ത ദിവസങ്ങളിൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി ഉന്നതതല യോഗം നടന്നു. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. പത്മകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം. ബാലികയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. സാക്ഷിപ്പട്ടികയിൽ നൂറിലേറെ പേരുണ്ട്.

ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. കാറിൽ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളുണ്ട്. ദൃശ്യങ്ങൾക്ക് പുറമേ പ്രതികളുടെ ശബ്ദവും കയ്യക്ഷരം ഉൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചിരുന്നു. 

ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കു കോടതിക്ക് കൈമാറാനാണ് ഇപ്പോഴത്തെ തീരുമാനം. ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപ്പിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.

പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. പ്രതികൾ അറസ്റ്റിലായി 50 ദിവസം കഴിഞ്ഞെങ്കിലും ജാമ്യാപേക്ഷ കോടതിയിൽ നൽകിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ വിചാരണ കഴിയും വരെ ജയിലിൽ തുടരേണ്ടി വന്നേക്കാം.

കുറ്റപത്രത്തിൽ പറയുന്ന ‌മറ്റു കാര്യങ്ങൾ
∙ ഒട്ടേറെ കുട്ടികളെ സംഘം ലക്ഷ്യമിട്ടിരുന്നു. പൊലീസിന് തെളിവുകൾ ലഭിക്കാതിരിക്കാൻ നിരീക്ഷണ ക്യാമറകൾ കുറവുള്ള ഗ്രാമീണ വഴിയാണ് തിരഞ്ഞെടുത്തത്. പിടിക്കപ്പെടില്ലെന്ന അമിത വിശ്വാസം പ്രതികൾക്കുണ്ടായിരുന്നു.
∙ കുറ്റകൃത്യം ചെയ്യുന്നതിനു മുന്നോടിയായി കുടുംബാംഗങ്ങൾ‌ തമ്മിൽ ഗൂഢാലോചന നടത്തി. അതു ബുക്കുകളിൽ രേഖപ്പെടുത്തി.
∙ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് പലതവണ റൂട്ട് സന്ദർശിച്ച് സുരക്ഷിതത്വം ഉറപ്പാക്കി.
∙ കാറിന് മൂന്ന് മൂന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ നിർമിച്ചു. എളുപ്പത്തിൽ സ്ഥാപിക്കാൻ കാന്തം ഘടിപ്പിച്ചു. വ്യാജ നമ്പർ പ്ലേറ്റുകൾ കഷണങ്ങളാക്കി നുറുക്കി കുളത്തൂപ്പുഴയ്ക്ക് സമീപം ഉപേക്ഷിച്ചു.
∙ ഫോൺ ഉപയോഗിക്കാതെ കൃത്യം നടത്തി. കുട്ടിയെ വീട്ടിലെത്തിച്ച ശേഷം ഒരു കടയിൽ എത്തി കടയുടമയുടെ ഫോൺ ഉപയോഗിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.
∙ കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് കാറിലുണ്ടായിരുന്ന പ്രത്യേക തരം സ്റ്റിക്കർ പിന്നീട് നീക്കം ചെയ്ത് നശിപ്പിച്ചു. കുട്ടിയുടെ സ്കൂൾ ബാഗും ബുക്കുകളും കത്തിച്ചു. ലഞ്ച് ബോക്സ് ഉപേക്ഷിച്ചു. ‌
∙ പ്രതികളുടെ വീടും ഫാമും ഉൾപ്പെടെ വായ്പയിലാണ്. ഓരോ കോടി രൂപ വീതം വീടിനും ഫാമിനും വായ്പ എടുത്തു. കൂടാതെ ലോൺ ആപ്പുകളിൽ നിന്നും ഇതര ബാങ്കുകളിലും നിന്നും വായ്പ എടുത്തു. പലിശയ്ക്ക് നാട്ടുകാരിൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങി. പിടിക്കപ്പെടാതിരിക്കാൻ തെളിവുകൾ നശിപ്പിച്ചെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com