ഭരണഘടനയെക്കുറിച്ചു പറഞ്ഞത് ശരിയെന്ന് സജി ചെറിയാൻ
Mail This Article
ചാത്തന്നൂർ ∙ ഭരണഘടനയെക്കുറിച്ചു താൻ പറഞ്ഞതു ശരിയാണെന്നും അതിൽ ഒരു മാറ്റവും ഇല്ലെന്നും മന്ത്രി സജി ചെറിയാൻ. ആ പരാമർശങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ കുറച്ചു നാൾ കഴിയുമ്പോൾ അത് അറിഞ്ഞു കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ തുടക്കത്തിൽ ഭരണഘടനയുടെ ആമുഖം വരുന്നത് സംബന്ധിച്ചു മലയാള മനോരമയിലെ പോക്കറ്റ് കാർട്ടൂൺ ആയ കുഞ്ചുക്കുറുപ്പിലെ പരാമർശം സംബന്ധിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം.
എന്തിനാണ് ആളുകളെ ആക്ഷേപിക്കുന്നത്. കഠിനാധ്വാനം ചെയ്തു പൊതു ജീവിതം നയിക്കുന്നവരാണ് ഞങ്ങൾ. ഒന്നര ലക്ഷം കോടി രൂപയാണ് സംസ്ഥാന ബജറ്റ്. അറുപതിനായിരം കോടി രൂപ കേന്ദ്ര സർക്കാർ കട്ട് ചെയ്തു. അടുത്ത മാസം ശമ്പളം കിട്ടിയില്ലെങ്കിൽ ചീത്ത വിളിച്ചിട്ടു കാര്യമില്ല.
പിണറായി വിജയൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന നേതാവാണ്. ഏതു നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള നേതാവാണ്. മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടാകാനിടയുണ്ട്. രാഷ്ട്രീയ ശത്രുക്കൾ പതിയിരുന്ന് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ കടുത്ത സെക്യൂരിറ്റി കൊടുക്കണം. കേരള കണ്ട ഏറ്റവും മികച്ച ഭരണമാണ് ഇവിടെ നടക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ആധുനിക നിലവാരത്തിൽ നിർമിക്കുന്ന ഫിഷ് മാർക്കറ്റിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്.ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ.ഷേക് പരീത്, പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, സംസ്ഥാന തീരദേശ വികസന കോർപറേഷൻ ബോർഡ് ഓഫ് ഡയറക്ടർ ഇ.കെന്നഡി, ചീഫ് എൻജിനീയർ ടി.വി.ബാലകൃഷ്ണൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്.പ്രിൻസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ശർമ, എ.ദസ്തക്കീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ.സജീവ് കുമാർ, ഷൈനി ജോയ്, പഞ്ചായത്ത് സെക്രട്ടറി കെ.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.