കണ്ടൽക്കാടുകൾ നശിപ്പിച്ച് ഫിഷ് ഫാം വികസനം; പരാതിയുമായി പരിസ്ഥിതി പ്രവർത്തകർ
Mail This Article
ആയിരംതെങ്ങ്∙ ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഫിഷ് ഫാമിന്റെ വികസനത്തിന്റെ പേരിൽ ആയിരംതെങ്ങിലെ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏക്കർ കണക്കിന് കണ്ടൽച്ചെടികളാണ് നശിപ്പിച്ചത്. ഫിഷറീസ് വകുപ്പിന്റെ മത്സ്യ വളർത്തു കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ഡ്രജ് ചെയ്യുന്ന മണ്ണ് സമീപത്തെ കണ്ടൽക്കാട്ടിലേക്ക് തള്ളുന്നതാണ് കാരണമെന്നാണു പരാതി. സമാന രീതിയിൽ അഴീക്കൽ ഫിഷറീസ് വകുപ്പിന്റെ ഫിഷ് ഫാമിലും കണ്ടൽ ചെടികൾ മുൻപ് നശിച്ചിരുന്നു.
കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവർത്തകർ ആയിരംതെങ്ങിലെ കണ്ടൽക്കാട് സന്ദർശിച്ചപ്പോഴാണ് വ്യാപകമായ നാശം കണ്ടെത്തിയത്. അപൂർവ ഇനം കണ്ടൽച്ചെടികൾ സ്വാഭാവികമായി വളരുന്ന കാടാണ് ആയിരംതെങ്ങ് കണ്ടൽക്കാട്. ശക്തമായ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരായ കെ.സി.ശ്രീകുമാർ, മഞ്ജുക്കുട്ടൻ, സജി എസ്.അഴീക്കൽ, അസ്‌ലം ആദിനാട് എന്നിവർ കലക്ടർക്ക് നിവേദനം നൽകി.