ADVERTISEMENT

കൊല്ലം ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച എൻഡിഎയുടെ കേരള പദയാത്ര കൊല്ലം ലോക്സഭാ മണ്ഡലത്തിൽ പര്യടനം നടത്തിയപ്പോൾ പാർട്ടി മുൻ ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബഹിഷ്കരിച്ചതു പാർട്ടിയിൽ സജീവ ചർച്ചയായി. 

ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനെതിരായ നിലപാട് സ്വീകരിക്കുന്ന ഈ പ്രബല വിഭാഗം മുൻകയ്യെടുത്ത് രൂപീകരിച്ച അടൽജി ഫൗണ്ടേഷന്റെ പേരിലായിരുന്നു ബഹിഷ്കരണം. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൂടിയായ പാർട്ടി ദേശീയ കൗൺസിൽ അംഗം എം.എസ്. ശ്യാംകുമാർ രാവിലെ നടന്ന സ്നേഹ സംഗമത്തിൽ പങ്കെടുത്തെങ്കിലും പദയാത്രയിൽ നിന്നു വിട്ടു നിന്നു.

ആരോഗ്യ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നാണു വിശദീകരണം. മുൻ ജില്ലാ പ്രസിഡന്റുമാരായ കെ. ശിവദാസൻ, ഡോ. പട്ടത്താനം രാധാകൃഷ്ണൻ, കിഴക്കനേല സുധാകരൻ, വയയ്ക്കൽ മധു, നേതാക്കളായ ജി. ഹരി, അഡ്വ. ഗോപകുമാർ, സി. തമ്പി, ബി. സജൻലാൽ തുടങ്ങിയവരെല്ലാം പദയാത്ര ബഹിഷ്കരിച്ചു. മുൻ ജില്ലാ പ്രസിഡന്റുമാരടക്കം നൂറുകണക്കിനു നേതാക്കളെ മാറ്റി നിർത്തി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ചാണ് ബഹിഷ്കരണം. 

ജില്ലയിൽ സംഘടനാ പ്രവർത്തനം നിർജീവമായെന്നും സംഘടനാ ജനറൽ സെക്രട്ടറി ചർച്ച നടത്തി പരിഹാരം നിർദേശിച്ചിട്ടും നടപ്പാക്കുന്നില്ലെന്നും ഇതിനെല്ലാം ജില്ലാ പ്രസിഡന്റിന് ഒത്താശ ചെയ്യുന്നത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും അടൽജി ഫൗണ്ടേഷൻ ആരോപിക്കുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയിലെ പോരു മൂർച്ഛിച്ചതു നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമായി ഇടഞ്ഞു നിൽക്കുന്ന പ്രബല വിഭാഗം ജില്ലാ കമ്മിറ്റി യോഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിച്ചു വരികയാണ്. പാർട്ടിയിൽ കീഴ്ഘടകങ്ങളിലും അണികളും നിർണായക സ്വാധീനമുള്ള നേതാക്കൾ കൂട്ടത്തോടെ പാർട്ടി പരിപാടികളിൽ നിന്നു വിട്ടു നിൽക്കുന്നത് തിരഞ്ഞെടുപ്പ് പ്രകടനത്തെ ദോഷമായി ബാധിക്കുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. സംസ്ഥാന നേതൃത്വമാകട്ടെ, ജില്ലയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. 

ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാറിന്റെ പേരും പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ പേരാണ് പ്രഥമ പരിഗണനയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com