വഴി നിറയെ കുഴികൾ, പൊടിശല്യം: ഇടയ്ക്കാട് മേഖല കിതയ്ക്കുന്നു
![1-road മാമൂട് - മുണ്ടഞ്ചിറ റോഡിലെ ഏലാ ഭാഗത്തെ കലുങ്ക് തകർന്ന നിലയില്‍](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പോരുവഴി ∙ ഗതാഗത സൗകര്യങ്ങൾ പരിമിതമായ ഇടയ്ക്കാട് മേഖലയിൽ ഓട്ടോറിക്ഷകളാണു ജനങ്ങൾക്കു പ്രധാന ആശ്രയം. എന്നാൽ, റോഡുകളെല്ലാം തകർന്നതോടെ ഇവരും ഈ വഴി വിളിച്ചാൽ വരാതായി. വേനൽ രൂക്ഷമായതോടെ പൊടിശല്യം കാരണം വഴിനടക്കാൻ പോലും പറ്റാതായി. ഇടയ്ക്കാട് – മൂവക്കോട് – ഗണേശവിലാസം, പാലത്തിൻകടവ് – പാണ്ടിയാർത്തറ, ഇടയ്ക്കാട് – ദേവഗിരി – കോളനിമല, ഇടയ്ക്കാട് തെക്ക് – കുറ്റിക്കൽ മുക്ക് – താഴത്ത് ജംക്‌ഷൻ – കടമ്പനാട് റോഡുകളാണു പൊട്ടിപ്പൊളിഞ്ഞു കുഴികൾ ആയത്.
മലനട – കല്ലുകുഴി റൂട്ടിൽ ബസ് സർവീസുകൾ കുറഞ്ഞതോടെ കിലോമീറ്ററുകൾ നടക്കേണ്ട ഗതികേടിലാണു ജനങ്ങൾ. കോളനിമല, പാലമുക്ക്, ഇലഞ്ഞിമൂട് മേഖലയിലാണ് പരാതികൾ ഏറെയും. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ റോഡുകൾ തകർന്നതോടെ ജീവഭയത്തോടെയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകുന്നത്. കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ മേഖലയിൽ അർഹമായ വികസനം ഉറപ്പാക്കാൻ ആരും ഇല്ലെന്നാണു പ്രദേശവാസികളുടെ പരാതി. ശാസ്താംനട – കുറുമ്പകര – കണ്ടോലിമുക്ക് റോഡ് പണിയും നിലച്ച മട്ടാണ്. ഇലഞ്ഞിമൂടിനു സമീപത്തെ റോഡ് നവീകരിച്ചെങ്കിലും റോഡിനു കുറുകെയുള്ള ബണ്ടിനു കൈവരികൾ ഇല്ലാത്തത് അപകട ഭീഷണിയാണ്. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.