ADVERTISEMENT

കൊല്ലം ∙ ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗാളിന്റെയും സാംസ്കാരിക വൈവിധ്യം നിറയുന്ന കേരളത്തിന്റെയും പൈതൃകവും കലാപെരുമയും വിളിച്ചോതി മലയാള മനോരമയും ബംഗാൾ രാജ്ഭവന് കീഴിലുള്ള കലാക്രാന്തിയും ചേർന്നു സംഘടിപ്പിക്കുന്ന ബംഗാൾ മഹോത്സവത്തിന്റെ രണ്ടാംദിനം. ഇന്നലെ നടന്ന ചൗ ഡാൻസും കേരള നടനവും ഗാനമേളയും ആസ്വദിക്കാൻ ഒട്ടേറെ കലാസ്വാദകരാണ് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലേക്ക് എത്തിച്ചേർന്നത്. ഗുണാകർ സാഹിസും ടീമും ചേർന്ന് അവതരിപ്പിച്ച ചൗ ‍ഡാൻസ് കാണികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. പക്ഷിമൃഗാദികളെ അനുകരിച്ചുള്ള ചലനങ്ങളും വലിയ തലപ്പാവുകളും മുഖംമൂടികളുമാണ് ചൗ നൃത്തത്തിന്റെ പ്രത്യേകത. മലയാളിക്ക് പരിചിതമായ കേരളനടനവും കലാസ്വാദകരുടെ മനം നിറച്ചു.

ബംഗാൾ രാജ്ഭവനും കലാക്രാന്തിയും ചേർന്നു നൽകുന്ന ദുർഗ ഭാരത് ദേശീയ പുരസ്കാരം ബംഗാൾ‌ ഗവർണർ സി.വി.ആനന്ദബോസ് കവി ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുന്നു.        ചിത്രം: മനോരമ.
ബംഗാൾ രാജ്ഭവനും കലാക്രാന്തിയും ചേർന്നു നൽകുന്ന ദുർഗ ഭാരത് ദേശീയ പുരസ്കാരം ബംഗാൾ‌ ഗവർണർ സി.വി.ആനന്ദബോസ് കവി ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുന്നു. ചിത്രം: മനോരമ.

തിരുവനന്തപുരം കവടിയാറിലെ ജ്യോതിനിലയം ഡാൻസ് അക്കാദമിയിലെ രാഗിണി ആർ.പണിക്കരും സംഘവുമാണ് ബംഗാൾ മഹോത്സവ വേദിയിൽ കേരള നടനം അവതരിപ്പിച്ചത്. തുടർന്നു പ്രശസ്ത ഗായകൻ സിദ്ധാർഥ് മേനോൻ നയിച്ച ഗാനമേള സംഗീതാസ്വാദകരെ ആവേശം കൊള്ളിച്ചു. വംഗ നാടിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തെ നമ്മുടെ നാട്ടിൽ വച്ചു അടുത്തറിയാനുള്ള അത്യപൂർവ സന്ദർഭമാണ് ബംഗാൾ മഹോത്സവത്തിലൂടെ ലഭിക്കുന്നത്. ബംഗാളിന്റെയും കേരളത്തിന്റെയും സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന  ബംഗാൾ മഹോത്സവം സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കലാരൂപങ്ങളുടെ അവതരണവും കേരളത്തിന്റെ സാംസ്കാരികത്തനിമയും ഒത്തുചേരുന്ന മഹോത്സവം 16ന് സമാപിക്കും. സെമിനാറുകൾ, ചലച്ചിത്ര പ്രദർശനം, പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള മുഖാമുഖം, സാംസ്കാരിക പരിപാടികൾ, പ്രശസ്തരെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈസ്റ്റേൺ സോൺ കൾചറൽ സെന്ററിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ പ്രായോജകർ ഫെഡറൽ ബാങ്ക് ആണ്. ജാജീസ് ഇന്നവേഷൻസ് ആണ് സഹപ്രോയോജകർ. 

പ്രദർശനം ആരംഭിച്ചു
കൊല്ലം ∙ ബംഗാൾ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശനം ആരംഭിച്ചു. ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. ആഭരണങ്ങൾ, മിഠായികൾ, പുസ്തകങ്ങൾ, ഗൃഹോപകരണങ്ങൾ, സ്മാർട്ട് ക്ലീനർ മോപ്, തോട്ടി തുടങ്ങി വിവിധ സാധനങ്ങൾ പ്രദർശനത്തിനുണ്ട്. 3,000 രൂപ ഡിസ്കൗണ്ടോടെ പ്രഷർ വാഷർ, 1500 രൂപയുടെ സ്പെഷൽ ഓഫറിൽ വാക്വം ക്ലീനർ തുടങ്ങി വിവിധ ഓഫറുകളുള്ള ഉൽപന്നങ്ങളാണ് മേളയിലുള്ളത്. 

ബംഗാൾ മഹോത്സവത്തിൽ ഇന്ന്
കൊല്ലം ∙ ആശ്രാമം സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന ബംഗാൾ മഹോത്സവത്തിൽ ഉച്ചയ്ക്ക് 3 മുതൽ പ്രദർശനം ആരംഭിക്കും. വൈകിട്ട് 7ന് പ്രശസ്ത നടിയും നർത്തകിയുമായ ഡോ. വിന്ദുജ മേനോൻ അവതരിപ്പിക്കുന്ന കുച്ചിപ്പു‍ഡി നടക്കും. കൃഷ്ണലീലകളാണ് വിന്ദുജ മേനോൻ കുച്ചിപ്പുഡിയിലൂടെ അവതരിപ്പിക്കുക. തുടർന്ന് ഗുണാധർ സാഹിസ് ആൻഡ് ടീം അവതരിപ്പിക്കുന്ന നാട്വ ഡാൻസ് അരങ്ങേറും. കേരളത്തിന്റെ മധ്യ, കിഴക്കൻ മേഖലയിലെ ഒരു പ്രധാന നാടോടി നൃത്ത രൂപമാണ് നാട്വ. വലിയ ഡ്രമ്മുകളും വിവിധ സംഗീതോപകരണങ്ങളും ഉപയോഗിച്ച് ഒട്ടേറെ കലാകാരൻമാർ ഒരുമിച്ചു ചേർന്നു അവതരിപ്പിക്കുന്ന നാടോടി നൃത്തരൂപമാണ് ഇത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിനു വ്യത്യസ്തമായ രൂപഭേദങ്ങളുമുണ്ട്. പിന്നീട് കേരള നാട്യ അക്കാദമിയിലെ കലാമണ്ഡലം വിമല മേനോനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം നടക്കും. രാമന്റെ ജീവിതകാലം പറയുന്ന രാമപ്രയാൺ കഥയാണ് മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുക. 3 തലമുറകളുടെ സംഗമവേദിയായി ഈ കലാപ്രകടനം മാറും. കലാമണ്ഡലം വിമല മേനോൻ, മകൾ ഡോ. വിന്ദുജ മേനോൻ,ചെറുമകൾ നേഹ രാജേഷ് നമ്പ്യാർ എന്നിവരും സംഘവുമാണ് വേദിയിലെത്തുക. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com