ഇടിസി- കൊട്ടാരക്കര-സിനിമ പറമ്പ് റോഡ് പുതിയ പ്രതീക്ഷയിൽ; പുനർ കരാറായി
Mail This Article
കൊട്ടാരക്കര ∙ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച ഇടിസി- കൊട്ടാരക്കര-സിനിമ പറമ്പ് റോഡ് പുതിയ പ്രതീക്ഷയിൽ. റോഡ് നിർമാണം പൂർത്തിയാക്കാൻ പുതിയ കരാറുകാരനെ ക്ഷണിച്ച് ഉത്തരവായി. 6,98 കോടി രൂപയുടേതാണ് പുതിയ കരാർ. അഞ്ച് തലങ്ങളിലായാണു റോഡ് നിർമാണം നടക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 20.80 കോടി രൂപ ഉൾപ്പെടുത്തി 2016ൽ റോഡ് ടെൻഡർ ചെയ്തിരുന്നു. നിർമാണം ഏറ്റെടുത്ത കരാറുകാരൻ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി. പിന്നീട് നിർമാണം നിലച്ചു. വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കിടെ സമീപകാലത്താണ് നടപടികൾ ആരംഭിച്ചത്. തുടർനിർമാണവും മതിയായ അറ്റകുറ്റപ്പണികളും നടക്കാതെ വന്നതോടെ റോഡ് ഭാഗികമായി തകർന്ന നിലയിലാണ്. യാത്ര ദുഷ്കരമായി.
മഴക്കാലത്ത് റോഡ് വെള്ളക്കെട്ടാണ്. അപകടങ്ങളും പെരുകി. പുതിയ കരാറുകാരനെ 24ന് തീരുമാനിക്കും. റോഡ് നവീകരിച്ച് ബിറ്റുമിൻ കാർപറ്റ്(ബിസി) പൂർത്തിയാക്കണം. ഓടകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. സിഗ്നലുകൾ സ്ഥാപിക്കണം എന്നിവയാണ് തുടർ ജോലികൾ. പി.അയിഷപോറ്റി എംഎൽഎ ആയിരുന്ന 2016ലാണ് കിഫ്ബി ഫണ്ട് റോഡ് നിർമാണത്തിന് അനുവദിച്ചത്. അവണൂർ- പുത്തൂർ( 6.8 കിമി), കുന്നത്തൂർ പാലം- സിനിമപറമ്പ്( 5.38 കിമി), കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ- കോടതി( 3.410 കിമി), റെയിൽവേസ്റ്റേഷൻ-മിനർവ(1.274 കിമി). ചന്തമുക്ക്- റെയിൽവേ മേൽപാലം( 660 മീ), മൂന്ന് ബ്രാഞ്ച് റോഡുകളിലായി - 2.685 കിമി എന്നിങ്ങനെയാണ് റോഡിന്റെ നിർമാണ ഘടന. 20 കിമീ ദൂരത്തിലാണ് റോഡ്.