വീട്ടുകാർ ഉത്സവം കാണാൻ പോയപ്പോൾ മോഷണം; 22 പവൻ കവർന്നു: മുറികളിൽ മുളകുപൊടി വിതറിയ നിലയിൽ

Mail This Article
ശാസ്താംകോട്ട ∙ വീട്ടുകാർ ആനയടി ഉത്സവത്തിനു പോയ തക്കത്തിനു സൈനികന്റെ വീട് കുത്തിത്തുറന്നു 22 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ശൂരനാട് തെക്ക് കക്കാകുന്ന് ഇഞ്ചക്കാട് പുറങ്ങാട്ടുവിള തെക്കേതിൽ ബാബുക്കുട്ടക്കുറുപ്പിന്റെ വീട്ടിലാണ് സംഭവം. ഭാര്യ സുവർണകുമാരി, സൈനികനായ മകൻ ഹരികുമാർ, മരുമകൾ ശ്രീദേവി, ചെറുമകൾ ആർദ്ര ഹരി എന്നിവരുടെ ആഭരണങ്ങളാണു നഷ്ടമായത്. ആനയടിയിലെ ബന്ധുവീട്ടിൽ കുടുംബസമേതം ഉത്സവാഘോഷത്തിനു പോയ സമയത്താണ് മോഷണം നടന്നത്.
രാത്രി 11നു വീട്ടുകാർ തിരിച്ചെത്തിയപ്പോൾ മുറികളിൽ മുളക് പൊടി വിതറിയതായി കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പിറകുവശത്തെ ഇരുമ്പ് ഗ്രിൽ താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷം വാതിൽ കുത്തി തുറന്നു മോഷ്ടാവ് അകത്തുകയറി. കിടപ്പു മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണ മാലകളും വളകളും മോതിരങ്ങളുമാണ് നഷ്ടമായത്. വീട്ടുകാർ ഉടൻ തന്നെ ശൂരനാട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയമായ പരിശോധനകളുടെ സഹായത്തോടെ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.