ADVERTISEMENT

കൊല്ലം∙ 168.57 കോടി രൂപ വരവും 165.94 കോടി രൂപ ചെലവും 2.63 കോടി രൂപ നീക്കിയിരിപ്പുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്  വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ പുറത്തിറക്കുന്ന പോത്തിറച്ചി, അരി, ഐസ്ക്രീം തുടങ്ങിയവയ്ക്കു തുക വകയിരുത്തിയിട്ടുണ്ട്. ഒഎൻവി സ്മാരകത്തിനും ഇഎംഎസ് പാർക്കിനും തുകയുണ്ട്. 

ജില്ലാതല ഫുട്ബോൾ, വോളിബോൾ ടീം രൂപീകരിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. ഹൃദ്രോഗികൾക്ക് ആംബുലൻസ് ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. 

കാർഷിക മേഖല
തരിശു ഭൂമി കൃഷി ചെയ്തു നെൽ ഉൽപാദിപ്പിക്കുന്ന കതിർമണി പദ്ധതിക്ക് 2 കോടി രൂപ. ഈ പദ്ധതിയിൽ ഏലാത്തോടുകൾ ശുചീകരിച്ച് നീരൊഴുക്കു സുഗമമാക്കാൻ 50 ലക്ഷം രൂപയും അനുവദിച്ചു. 

കുര്യോട്ടുമല, കോട്ടുക്കൽ ഫാമുകളിൽ തേൻ ഉൽപാദനത്തിനായി 25 ലക്ഷം രൂപ.ജില്ലയിലെ പാടശേഖരങ്ങളെ സംരക്ഷിച്ച് നെൽക്കൃഷി നടത്തുന്നതിന്റെ ഭാഗമായി കാർഷിക യന്ത്രങ്ങൾ വാങ്ങാൻ സബ്സിഡിയിനത്തിൽ 50 ലക്ഷം രൂപ.

ജില്ലാ പഞ്ചായത്ത് ഫാമുകളിൽ കരിമ്പ് കൃഷി പ്രോത്സാഹനത്തിന് 25 ലക്ഷം രൂപ. ഫാമുകളിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കാൻ 25 ലക്ഷം രൂപ കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ നിന്നുള്ള വെളിച്ചെണ്ണ – കൽപം – വിപണനം പ്രോത്സാഹിപ്പിക്കാൻ 50 ലക്ഷം രൂപ, 

കുര്യോട്ടുമല ഫാമിൽ നാടൻ പോത്തുകളെ വളർത്തി പ്രോസസ് ചെയ്ത് ജില്ലാ പഞ്ചായത്ത് ലേബലിൽ പോത്തിറച്ചി വിപണിയിലെത്തിക്കുന്ന പദ്ധതിക്കായി 50 ലക്ഷം രൂപ. വളർത്തു മൃഗങ്ങൾക്ക് ആവശ്യമായ തീറ്റ ഉൽപാദന പദ്ധതിക്ക് 25 ലക്ഷം രൂപ. 

ഗ്രാമീണ നീർത്തടങ്ങൾ സംരക്ഷിക്കുന്ന ‘സുജലം’ പദ്ധതിക്കായി 1.5 കോടി രൂപ. കിഴക്കൻ മേഖലയിലെ വന്യജീവി ശല്യം ഒഴിവാക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പാക്കുന്ന പരിപാടികൾ സഹായിക്കാൻ 30 ലക്ഷം രൂപ.

കുര്യോട്ടുമല ഹൈടെക് ഡയറി ഫാമിൽ നിന്ന് ഈസ്റ്റ് ഹിൽ എന്ന പേരിൽ ഐസ്ക്രീം ഉൽപാദനത്തിനായി 10 ലക്ഷം രൂപ. മൊബൈൽ മണ്ണ് പരിശോധന യൂണിറ്റിന് 10 ലക്ഷം രൂപ

മൃഗസംരക്ഷണം, ക്ഷീരോൽപാദനം
പഞ്ചായത്തുകളുടെ സഹകരണത്തോടെ പേവിഷ പ്രതിരോധത്തിനും തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനുമായി 50 ലക്ഷം രൂപ. ക്ഷീര സംഘങ്ങളിൽ പാലു നൽകുന്ന കർഷകർക്ക് സബ്സിഡി ലഭ്യമാക്കാൻ ഒരു കോടി രൂപ.

ജില്ലാ പഞ്ചായത്ത് ഫാമുകളിൽ പുൽക്കൃഷി വികസനത്തിന് 5 ലക്ഷം രൂപ. വളർത്തു മൃഗങ്ങൾക്ക് ചികിത്സാ ക്യാംപിനായി 10 ലക്ഷം രൂപ.

മത്സ്യ മേഖല
തുറന്ന ജലാശയങ്ങളിൽ കൂടു സ്ഥാപിച്ച് മത്സ്യക്കൃഷി ചെയ്യുന്നവർക്ക് സബ്സിഡിക്കായി 10 ലക്ഷം രൂപ. ലൈഫ് ഫിഷ് മാർക്കറ്റ് ആരംഭിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും ധനസഹായം വിതരണം ചെയ്യാൻ 20 ലക്ഷം രൂപ.

തൊഴിൽ 
യുവതി–യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാൻ തൊഴിൽമേളയ്ക്കായി 5 ലക്ഷം രൂപ. വിദേശ ഭാഷാ പ്രാവീണ്യ പരിശീലനത്തിനായി 10 ലക്ഷം രൂപ. പ്രത്യേക ക്ലാസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. 

തൊഴിൽ രഹിതരായ യുവാക്കൾക്ക് സ്റ്റൈപൻഡോടെ അപ്രന്റിസ്ഷിപ് ലഭ്യമാക്കാൻ 3 കോടി രൂപ വകയിരുത്തി. മാലാഖക്കൂട്ടം, എൻട്രി, പാരാടെക് പദ്ധതികൾ തുടങ്ങിയവയിലാണ് സ്റ്റൈപൻഡോടെ അപ്രന്റിസ്ഷിപ് ലഭ്യമാക്കുന്നത്. 

വനിതാ സ്വയം തൊഴിൽ സംരഭ പദ്ധതിയായ ഗൃഹശ്രീക്ക് 10 ലക്ഷം രൂപ മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ 20 ലക്ഷം രൂപ. ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനങ്ങൾക്കായി 3.5 ലക്ഷം രൂപ.

തൊഴിൽ സംരംഭം ആരംഭിക്കുന്ന വായ്പയെടുക്കുന്നവർക്ക് പലിശ സബ്സിഡിക്കായി 25 ലക്ഷം രൂപ. വ്യവസായ എസ്റ്റേറ്റുകളിൽ കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപ.

ഭവന നിർമാണം, പുനരുദ്ധാരണം
ഭൂരഹിതരായവർക്ക് ഭൂമി നൽകുന്ന പദ്ധതിക്കായി 4 കോടി രൂപ. ഭൂരഹിത–ഭവന രഹിതർക്ക് ഭൂമി വാങ്ങാൻ പഞ്ചായത്തുകൾക്ക് വിഹിതം അനുവദിക്കാൻ 12 കോടി രൂപ. പട്ടിക വർഗ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ സാഫല്യം ഭവന പദ്ധതിക്കായി 40 ലക്ഷം രൂപ. 

ആരോഗ്യം
വിക്ടോറിയ ആശുപത്രിയിൽ എത്തുന്ന അമ്മമാർക്ക് പ്രസവ കിറ്റ് വിതരണത്തിനായി 50 ലക്ഷം രൂപ. അവയവം മാറ്റിവയ്ക്കുന്നവർക്ക് ധനസഹായം വിതരണം ചെയ്യാൻ 25 ലക്ഷം രൂപ.

ജില്ലാ ആശുപത്രിയിൽ പെറ്റ് സ്കാൻ (കാൻസർ പരിശോധന) യൂണിറ്റ് തുടങ്ങാൻ 50 ലക്ഷം രൂപ. ജില്ലാ ഹോമിയോ ആശുപത്രിയിൽ എക്സ്റേ യൂണിറ്റിനായി 7.5 ലക്ഷം രൂപ. ലിഫ്റ്റ് സംവിധാനം സ്ഥാപിക്കാൻ 5 ലക്ഷം രൂപ.

ജില്ലാ ആശുപത്രിയിൽ പുരുഷ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം നിർമിക്കാൻ 25 ലക്ഷം രൂപ. വിക്ടോറിയ ആശുപത്രിയിൽ ഓട്ടിസം ക്ലിനിക് തുടങ്ങാൻ 5 ലക്ഷം രൂപ.

ഹൃദയ സംബന്ധമായ രോഗമുള്ളവർക്ക് അതിവേഗം ആംബുലൻസ് ലഭ്യമാക്കാൻ പ്രത്യേക ആപ് വികസിപ്പിക്കാൻ 10 ലക്ഷം രൂപ. രോഗ ലക്ഷണം കാണുമ്പോൾ തന്നെ ആശുപത്രികളിൽ എത്തിച്ച് രോഗിയുടെ ജീവൻ സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കല, സാംസ്കാരികം വിനോദം, കായികം
കുര്യോട്ടുമലയിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി ട്രൈബൽ മ്യൂസിയം ഒരുക്കും. രാജ്യത്തെ വിവിധ മേഖലകളിലെ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേകതകൾ ആ മ്യൂസിയം പങ്കുവയ്ക്കും. മ്യൂസിയം സ്ഥാപിക്കാനും ഉൽപ്പന്ന പ്രദർശനം ഒരുക്കാനുമായി 25 ലക്ഷം രൂപ. ഇഎംഎസ് പാർക്കിന് 20 ലക്ഷം രൂപയും ഒഎൻവി സ്മാരകത്തിനായി 10 ലക്ഷം രൂപയും വകയിരുത്തി. 

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ മറഡോണ ഫുട്ബോൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ 50 ലക്ഷം രൂപ. വോളിബോളിനു പ്രാധാന്യമുള്ള സ്കൂളുകളിൽ ജിമ്മി ജോർജ് വോളിബോൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ 50 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ, ജില്ലാതല ഫുട്ബോൾ, വോളിബോൾ ടീമുകൾ രൂപീകരിക്കാൻ 5 ലക്ഷം രൂപയുമുണ്ട്. 

സ്ഥലം ലഭ്യമാക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ 90 ലക്ഷം രൂപയും 25 സെന്റ് സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകളിൽ നീന്തൽകുളത്തിനായി 50 ലക്ഷം രൂപയും വകയിരുത്തി. അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റിനായി 10 ലക്ഷം രൂപയുണ്ട്. 

ശുചിത്വം, മാലിന്യ സംസ്കരണം
കുര്യോട്ടുമലയിൽ അത്യാധുനിക സൗകര്യങ്ങളോടെ അറവുശാല നിർമിക്കാൻ 50 ലക്ഷം രൂപ. ജില്ലാ ആയുർവേദ ആശുപത്രിയിൽ മാലിന്യ സംസ്കരണത്തിന് ഫീക്കൽ സ്ലഡ്‍ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ 50 ലക്ഷം രൂപ. കിഴക്കൻ മേഖലയിൽ ക്രിമറ്റോറിയം നിർമിക്കാൻ 25 ലക്ഷം രൂപ. ഗ്രാമപ്പഞ്ചായത്തുകളിൽ ഹരിത കർമസേനയ്ക്കു വാഹനം വാങ്ങാനുള്ള ധനവിഹിതം വിതരണത്തിനായി 20 ലക്ഷം രൂപ, 

വിദ്യാഭ്യാസം
ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ സയൻസ് ലാബുകൾ തുടങ്ങാൻ 25 ലക്ഷം രൂപ. സ്കൂളുകളിൽ കുടിവെള്ള പരിശോധന ലാബുകൾക്കായി 10 ലക്ഷം രൂപ. എജ്യു സ്റ്റാർട് പദ്ധതിക്കായി 25 ലക്ഷം രൂപ. സ്കൂൾ ബാൻഡുകൾ തുടങ്ങാൻ 20 ലക്ഷം രൂപ. സ്കൂൾ ലൈബ്രറികളുടെ സഹായത്തിന് 20 ലക്ഷം രൂപ, ലൈബ്രറികളിൽ പ്രൊജക്ടർ, സ്ക്രീൻ എന്നിവയ്ക്കായി 25 ലക്ഷം രൂപ. 

സാമൂഹിക നീതി
ഓട്ടിസം ബാധിതരുടെ സമഗ്ര പരിചരണത്തിനായി ആരംഭിച്ച ആർദ്രതീരം പദ്ധതിക്കായി 2 കോടി രൂപ. ഭിന്നശേഷി സ്കോളർഷിപ്പിനായി 50 ലക്ഷം രൂപ. സൈഡ് വീലോടു കൂടിയ സ്കൂട്ടർ വിതരണത്തിന് ഒരു കോടി രൂപ. മോട്ടറൈസ്ഡ് വീൽചെയറിന് 30 ലക്ഷം രൂപ. ഭിന്നശേഷിക്കാർക്ക് ഭക്ഷണക്കിറ്റ് വിതരണത്തിന് 30 ലക്ഷം രൂപ.

എച്ച്ഐവി ബാധിതരുടെ കിറ്റ് വിതരണത്തിന് 25 ലക്ഷം രൂപ. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽപെട്ടവർക്ക് ബ്യൂട്ടി ക്ലിനിക് ആരംഭിക്കാൻ ഓരോ ഗ്രൂപ്പിനും 2 ലക്ഷം രൂപ വരെ. അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണത്തിന് 25 ലക്ഷം രൂപ. വയോജന ക്ലബ്ബുകൾ തുടങ്ങാൻ 30 ലക്ഷം രൂപ. 

വനിതാ ക്ഷേമം
വിമൻ വെൽനെസ് സെന്ററുകൾ സ്ഥാപിക്കാൻ 20 ലക്ഷം രൂപ. വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വത്തിനായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യാൻ 15 ലക്ഷം രൂപ. പെൺകുട്ടികളുടെ പോഷകാഹാര വിതരണത്തിനായി 10 ലക്ഷം രൂപ, പെൺകുട്ടികളെ സ്വയം പ്രതിരോധം പരിശീലിപ്പിക്കാൻ 10 ലക്ഷം രൂപ.

ടൂറിസം
ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ 25 ലക്ഷം രൂപ. കായൽ ടൂറിസം പദ്ധതിക്കായി 20 ലക്ഷം രൂപ. 

മറ്റുള്ളവ
ദുരന്ത നിവാരണത്തിന് സേന രൂപീകരിച്ച് പരിശീലനം നൽകാൻ 20 ലക്ഷം രൂപ. സ്കൂൾ കുട്ടികൾക്കു ദുരന്ത നിവാരണത്തിൽ പരിശീലനം നൽകാൻ 10 ലക്ഷം രൂപ. പുരപ്പുറ സോളർ പാനലുകൾ സ്ഥാപിക്കാൻ 20 ലക്ഷം. എല്ലാ ഡിവിഷനുകളിലും മാതൃക റോഡുകൾ സ്ഥാപിക്കാൻ 13 കോടി രൂപ (26 ഡിവിഷനുകളിൽ 50 ലക്ഷം വീതം).

പുതിയ ഓഫിസ് സമുച്ചയത്തിന് 5 കോടി രൂപ. ഉപ്പുവെള്ളം കായലോരങ്ങളിലേക്കു കയറാതിരിക്കാൻ ചീപ്പ് നിർമിക്കാൻ 50 ലക്ഷം രൂപ.  സ്ഥലം ലഭ്യമാക്കുന്ന സ്കൂളുകൾ, ദേവസ്വം ക്ഷേത്ര പരിസരങ്ങൾ എന്നിവിടങ്ങളിൽ ഔഷധക്കാവുകൾ സ്ഥാപിക്കാൻ 10 ലക്ഷം രൂപ.

ക്രമക്കേടുകളുടെ ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനരഹിതം: പ്രസിഡന്റ്
കൊല്ലം∙ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ച് ഓഡിറ്റ് വിഭാഗം ഉന്നയിച്ച ക്രമക്കേടുകൾ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് പി.കെ. ഗോപൻ പറഞ്ഞു. സമ്പൂർണ ഭരണഘടനാ സാക്ഷരത ക്യാംപെയ്‍ൻ തുടങ്ങിയത് കലക്ടർ മെംബർ സെക്രട്ടറിയായ കോഓർഡിനേഷൻ കമ്മിറ്റിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രസിലാണ് കൈപ്പുസ്തകം പ്രിന്റ് ചെയ്തത്. 

വർഷങ്ങളായി തുടരുന്ന പദ്ധതികൾ സംബന്ധിച്ചും ഓഡിറ്റ് വിഭാഗം തടസ്സവാദം ഉന്നയിച്ചിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെയാളാണ് ഓഡിറ്റ് വിഭാഗം നിയന്ത്രിക്കുന്നത്. രാഷ്ട്രീയക്കളിയുടെ ഭാഗമാണ് അടുത്തിടെ ഉന്നയിച്ച ആരോപണങ്ങളെല്ലാം. നൂതന പദ്ധതികളൊന്നും ജില്ലാ പഞ്ചായത്തുകളുടെ മാർഗരേഖയിൽ ഉണ്ടാകില്ല, പ്രാദേശികമായി നടത്താൻ സർക്കാർ അനുവദിച്ചിട്ടുള്ള പദ്ധതികളാണിവ.

കൊല്ലം ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച ചില നൂതന പദ്ധതികൾ സംസ്ഥാനമാകെ വ്യാപിപ്പിച്ച് മാർഗരേഖയിൽ ചേർത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഭാഗം കേൾക്കാതെയാണ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വിട്ടതെന്നും ഗോപൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com