ഹൃദയം തൊട്ട് ബാവുൽ സംഗീതം; കലയുടെ അരങ്ങിൽ ആഘോഷം
Mail This Article
കൊല്ലം∙ ഇന്ത്യൻ നാടോടി സംസ്കാരത്തിന്റെ അവധൂത പാരമ്പര്യം ഭാവഗീതമായി പെയ്തിറങ്ങി. ഒപ്പം തിരുവാതിരയും കൂടിയാട്ടവും ഒപ്പനയും മാർഗംകളിയും ചേർന്നപ്പോൾ അതിരുകളില്ലാത്ത കലയുടെ ആകാശം നക്ഷത്ര ദീപ്തമായി.
ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ മലയാള മനോരമയും ബംഗാൾ രാജ്ഭവനു കീഴിലുള്ള കലാക്രാന്തിയും ചേർന്നു നടത്തുന്ന ബംഗാൾ മഹോത്സവത്തിലാണ് അനുദത്തം ദാസ് ബാവുലും സംഘവും ചേർന്നു ബാവുൽ സംഗീതംഅവതരിപ്പിച്ചത്.
ഏക്താര(ഒറ്റതന്ത്രിവീണ,) ദുതാര(ഇരട്ടതന്ത്രിവീണ), ദോബ തുടങ്ങിയ വാദ്യോപകരണങ്ങളോടെയാണ് മനുഷ്യസ്നേഹത്തിന്റെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങൾ ആലപിച്ചത്.
മഞ്ജു ജയനും സംഘവും അവതരിപ്പിച്ച തിരുവാതിരയും ലേക്ഫോഡ് സ്കൂളിന്റെ മാർഗംകളിയും സദസ്സിനെ കീഴടക്കി. ഒപ്പനയുമായാണ് ശ്രീ ശ്രീ അക്കാദമി വേദി നിറഞ്ഞത്. മാർഗി ഉഷയും സംഘവുമാണ് കൂടിയാട്ടം അവതരിപ്പിച്ചത്. കേരളത്തിന്റെയും ബംഗാളിന്റെയും സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ബംഗാൾ മഹോത്സവം സംസ്ഥാനത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നത്.
വിവിധ ഉൽപന്നങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഈസ്റ്റേൺ സോൺ കൾചറൽ സെന്ററിന്റെ സഹായത്തോടെ നടക്കുന്ന മഹോത്സവത്തിന്റെ മുഖ്യ പ്രായോജകർ ഫെഡറൽ ബാങ്ക ആണ് . സഹ പ്രായോജകർ ജാജീസ് ഇന്നവേഷൻസ്. മഹോത്സവം 16ന് സമാപിക്കും.
ബംഗാൾ മഹോത്സവത്തിൽ ഇന്ന്
ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന ബംഗാൾ മഹോത്സവത്തിൽ ഇന്ന് 6.30ന് അനുദത്തം ദാസ് ബാവുലും സംഘവും അവതരിപ്പിക്കുന്ന ബാവുൽ സംഗീതം, കലാമണ്ഡലം സോണിയും സംഘവും അവതരിപ്പിക്കുന്ന പിന്നൽ തിരുവാതിര, ആദിവാസി നൃത്തം, നാട്യവേദ കോളജ് ഓഫ് പെർഫോമിങ് ആർട്സിന്റെ നേതൃത്വത്തിൽ കൈപ്പട്ടൂർ രാധാകൃഷ്ണൻ, അഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നൊരുക്കുന്ന ഹിന്ദുസ്ഥാനി– കർണാട്ടിക് ജുഗൽ ബന്ദി എന്നിവ നടക്കും.
∙ നാളെ
വൈകിട്ട് 3നു സിനിമാ പ്രദർശനവും സംവാദവും നടക്കും. സത്യജിത് റായി സംവിധാനം ചെയ്ത പഥേർ പാഞ്ചാലി പ്രദർശിപ്പിക്കും. തുടർന്നു സിനിമയെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണന്റെ പ്രഭാഷണവും സംവാദവും.