ADVERTISEMENT

കൊട്ടിയം ∙ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവു മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിച്ചനല്ലൂർ പ്ലാക്കാട് വിഎസ് ഭവനിൽ പരേതനായ വിജയന്റെ മകൻ വിഷ്ണു (30) ആണു മരിച്ചത്. തിരുവനന്തപുരത്ത് എയർടെൽ കമ്പനിയുടെ ഡ്രൈവറായിരുന്നു വിഷ്ണു.

ഇദ്ദേഹത്തിന്റെ സുഹൃത്ത് ചാത്തന്നൂർ സ്വദേശി അനീഷിന് ആണ് പരുക്കേറ്റത്. ഞായർ രാത്രി 11.30നു ദേശീയപാതയിൽ മൈലക്കാട് ഇറക്കത്തിലാണ് അപകടം ഉണ്ടായത്.  സമീപത്തെ ക്ഷേത്രത്തിലെ ഗാനമേള കണ്ട ശേഷം സുഹൃത്തായ അനീഷിനെ വീട്ടിൽ വിടുന്നതിന് കൊട്ടിയത്തെ പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ നിറച്ച ശേഷം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. 

കൊട്ടിയം ഭാഗത്തു നിന്ന് ചാത്തന്നൂരിലേക്കു പോയ ഇവരുടെ ബൈക്കും എതിരെ വന്ന അന്തർ സംസ്ഥാന സർവീസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാർ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരം ആയിരുന്നതിനെത്തുടർന്നാണു വിഷ്ണു മരിച്ചത്. 

ദേശീയ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ രാത്രിയും പണികൾ നടക്കുകയാണ്. ശക്തമായ കാറ്റടിച്ചപ്പോൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണിൽ നിന്നു കാറ്റിൽ പൊടി ഉയർന്നതു മൂലം എതിരെ വന്ന വാഹനം കാണാൻ സാധിച്ചില്ലെന്ന് അനീഷ് ബന്ധുക്കളോടു പറഞ്ഞു.

വിഷ്ണുവിന്റെ കണ്ണിൽ ധാരാളം പൊടിപടലങ്ങൾ അടിഞ്ഞിരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളോടു പറഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. കൊട്ടിയം പൊലീസ് കേസെടുത്തു. വിഷ്ണുവിന്റെ അമ്മ സുജന കുമാരി. സഹോദരി വിജി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com