ഗവർണറെ പേരു പറയാതെ വിമർശിച്ച് കാലടി വിസി
Mail This Article
കൊല്ലം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരു പറയാതെ, വിദ്യാർഥികൾക്ക് എതിരായ അദ്ദേഹത്തിന്റെ നടപടിയെ വിമർശിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ. ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ മഹത്വത്തെ നിശബദ്മാക്കുന്നുവെന്നാണ് നാരായണൻ വിമർശിച്ചത്. ‘ഇവിടെ ഒരാളുണ്ടല്ലോ, പ്രിൻസിപ്പലിനെ പോലെ നടക്കുന്ന, നിങ്ങൾക്ക് എല്ലാം അറിയാവുന്നയാൾ. ക്യാംപസുകളിൽ കയറി വിദ്യാർഥികളുടെ ആവിഷ്കാരങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്നു, വിദ്യാർഥിനികൾ തോരണം കെട്ടുന്നു. അതിനെയെല്ലാം നിശബ്ദമാക്കുന്ന നടപടി ജനാധിപത്യത്തിന്റെ മഹത്വത്തെയാണ് നിസംഗമാക്കുന്നത്’ – നാരായണൻ പറഞ്ഞു. എസ്എൻ കോളജിൽ സാംബശിവൻ ഫൗണ്ടേഷൻ വാർഷിക പ്രഭാഷണത്തിൽ ‘വിദ്വേഷത്തിന്റെ കാലത്തെ സാഹിത്യവും കലയും’ എന്ന വിഷയത്തിൽ പ്രസംഗിക്കവെയാണ് പരാമർശങ്ങൾ നടത്തിയത്.
ജനുവരി 22ന് ശേഷം ജനാധിപത്യത്തിന്റെ വിനാശകാലം തുടങ്ങിയെന്ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തെ ഉദ്ദേശിച്ച് വൈസ് ചാൻസലർ പറഞ്ഞു. സ്നേഹം, സഹവർത്തിത്വം, മൈത്രി എന്നിവയെല്ലാം ഇല്ലാതെയായി. ഇസ്‍ലാം മതമാണ് സഹവർത്തിത്വം പഠിപ്പിച്ചത്. ക്രൈസ്തവരുടെ സന്ദേശമാണ് സ്നേഹം. ബുദ്ധിസ്റ്റുകളാണ് മൈത്രി പഠിപ്പിച്ചത്. ഗുജറാത്തിലും ദാദ്രിയിലും മണിപ്പുരിലും എല്ലാം സാഹോദര്യം ഇല്ലാതെയായി. മാധ്യമങ്ങളും ഭയം കൊണ്ടു നിശബ്ദരാണ്. സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചാൽ ആ വാക്കുകൾ ഇഷ്ടപ്പെടാത്തവരുടെ സംഘം ക്രൂരമായി പ്രതികരിക്കും. ലോകോത്തര ക്ലാസിക്കുകളെ മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിയത് വി.സാംബശിവൻ എന്ന കാഥികനാണ്. കാലത്തെ അതിജീവിക്കുന്ന കല ആത്യന്തികമായ സത്യമാണെന്ന ബോധമാണ് സാംബശിവനെ പോലുള്ള കലാകാരന്മാരെ വേറിട്ടു നിർത്തുന്നത്. കലയിലൂടെയും സാഹിത്യത്തിലൂടെ കാലങ്ങളെ സംയോജിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.വി. മനോജ് അധ്യക്ഷനായിരുന്നു. സാംബശിവന്റെ മകനും കാഥികനുമായ ഡോ. വസന്തകുമാർ സാംബശിവൻ പ്രസംഗിച്ചു.