ADVERTISEMENT

തെന്മല ∙ തിരുമംഗലം ദേശീയപാതയെ കുരുതിക്കളമാക്കി കെട്ടിട, റോഡ് നിർമാണ സാധനങ്ങളുമായി എത്തുന്ന ട്രക്കുകളുടെ മരണപ്പാച്ചിൽ. കോട്ടവാസൽ അതിർത്തി കടന്നെത്തുന്ന 20 ചക്രങ്ങൾ വരെയുള്ള ട്രക്കുകളുടെ അപകട ഭീഷണി മറ്റു വാഹനങ്ങൾക്കും ജനങ്ങൾക്കും ദുരന്ത ഭീതി ഉണ്ടാക്കുന്നു. പരാതികളിൽ അധികൃതരുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുമ്പോൾ ഇന്നലെ രാവിലെ 10.30ന് ഉറുകുന്നിനെ നടുക്കിയ അപകട മരണം നാടിനെ വേദനയിലാഴ്ത്തി. വീട്ടിലേക്കു പോകാൻ പാതയോരത്തു നിന്ന ഉറുകുന്ന് നേതാജി ലക്ഷം വീട് മേലേടത്ത് വീട്ടിൽ സരസമ്മയെ (80) ട്രക്ക് ഇടിച്ചിടുകയായിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും അപകടത്തിനു ശേഷവും ട്രക്കുകളുടെ മരണപ്പാച്ചിലിനു കുറവില്ല. ഇതോടെ ഉറുകുന്നിൽ നിരയായി ട്രക്കുകൾ നാട്ടുകാർ തടഞ്ഞിട്ടു പ്രതിഷേധം ശക്തമാക്കി.

കഴിഞ്ഞ 10ന് ഇടമൺ 34ൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഇടമൺ 34 പുതുവൽപുത്തൻവീട്ടിൽ ഷംസുദീനും (62) മരിച്ചിരുന്നു. മണ്ഡല, മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്തു ട്രക്കുകൾക്ക് കേരള – തമിഴ്നാട് റവന്യു, പൊലീസ് വിഭാഗങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ മാസം നീക്കിയിരുന്നു. ഇതോടെയാണ് അമിത ലോഡു കയറ്റി അമിതവേഗത്തിൽ നിരയായി ട്രക്കുകളുടെ വരവ് വീണ്ടും തുടങ്ങിയത്. കോട്ടവാസൽ മുതൽ പുനലൂർ വരെയുള്ള പാതയിലെ അപകട സാധ്യത പരിഗണിക്കാതെ ട്രക്കുകൾ മരണപ്പാച്ചിൽ തുടരുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 3 ആഴ്ചയായി യുവജന സംഘടനകൾ ദേശീയപാതയിൽ പലേടത്തും ട്രക്കുകൾ തടഞ്ഞിട്ടു പ്രതിഷേധിച്ചിരുന്നു. തുടർന്നു ട്രക്കുകൾക്ക് എതിരെ പിഴ ചുമത്തി പൊലീസ് നടപടി അവസാനിപ്പിച്ചു. 

ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ അമിതലോഡ് കയറ്റുന്ന ട്രക്കുകളെ പിടികൂടി നടപടിയെടുക്കാമെന്നിരിക്കെ ചില ഇടപാടുകൾ തുരങ്കം വയ്ക്കുന്നതായാണു പരാതി. ദിനവും നൂറുകണക്കിന് ട്രക്കുകളാണു നിരയായി അതിർത്തി കടന്നെത്തുന്നത്. ഇവയുടെ വരവിൽ നിയന്ത്രണം വേണമെന്ന് നിരന്തര ആവശ്യങ്ങൾക്ക് അവഗണനയായിരുന്നു ഫലം. രാവിലെ 8നും 10നും വൈകിട്ട് 3നു 5നും കർശന നിരോധനം വേണമെന്ന കാര്യത്തിലും നടപടി ഉണ്ടായില്ല. 20 ചക്രങ്ങളുള്ള ട്രക്കിനെ മറ്റു വാഹനങ്ങൾക്കു പെട്ടെന്നു മറികടന്നു കയറാൻ കഴിയില്ല. ട്രക്കുകൾ നിരയായി എത്തുന്നതോടെ ദേശീയപാതയിലെ ഗതാഗതം പാടെ പ്രതിസന്ധിയിലാകുകയാണ്. ഇന്ധനം ലാഭിക്കാൻ ഇറക്കങ്ങളിൽ ന്യൂട്രലിലുള്ള വരവും അപകട ഭീഷണിയായി. കാലിയായി തിരികെ പോകുന്ന ട്രക്കുകളും മിന്നൽപ്പാച്ചിലിൽ പിന്നിലല്ല. ദേശീയപാതയിലെ പ്രധാന കവലകളിൽ വേഗം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. 

‘നിയന്ത്രണം വേണം’
ഉറുകുന്ന് ∙ തിരുമംഗലം ദേശീയപാത 744ലെ പുനലൂർ തെന്മല റൂട്ടിൽ ക്വാറി ഉൽപന്നങ്ങളുമായി തമിഴ്നാട്ടിൽ നിന്നുള്ള വലിയ വാഹനങ്ങൾ അമിത ലോഡ് കയറ്റി വലിയ വേഗത്തിൽ വന്നു നിരന്തരം അപകടങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചു. പൊലീസ്, ആർടിഒ, റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയിലെ പാളിച്ചയാണു നിരന്തര അപകടങ്ങൾക്കു കാരണമെന്നു പരാതിപ്പെട്ടു. പാലക്കാട് വാളയാർ, കുമളി, കളിയിക്കാവിള ചെക്പോസ്റ്റുകളിൽ 16, 22 ചക്ര ട്രെയിലറുകൾ ക്വാറി ഉൽപന്നങ്ങളുമായി കടത്തി വിടുന്നില്ല. ആര്യങ്കാവിൽ നിയന്ത്രണം ഇല്ലാത്തതിനാൽ ദിവസം 300ൽ അധികം ട്രക്കുകളാണ് അതിർത്തി കടന്നെത്തുന്നത്. മറ്റു വാഹനങ്ങൾക്കും നാട്ടുകാർക്കും വെല്ലുവിളിയാകുന്ന ട്രക്കുകൾ നിയന്ത്രിക്കാനെങ്കിലും നടപടി വേണമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു കൈമണ്ണിൽ ആവശ്യപ്പെട്ടു.

തലവേദനയായി വലിയ വളവുകൾ
പുനലൂർ ∙ കൊല്ലം – തിരുമംഗലം ദേശീയപാതയിലെ വലിയ വളവുകൾ അപകട ഭീഷണി ഉയർത്തുന്നു. രാത്രികാലങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന കൂറ്റൻ ടിപ്പർ ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം കൂടിയാകുമ്പോൾ ഈ വളവുകളിൽ മറ്റു വാഹനങ്ങളുടെ യാത്രയ്ക്ക് വലിയ ഭീഷണിയാണുള്ളത്. വെള്ളിമലയ്ക്കും പുനലൂരിനും മധ്യേ ഒട്ടേറെ വളവുകളാണ് ഉള്ളത്. വെള്ളിമല തണ്ണിവളവ്, പ്ലാച്ചേരിക്കും കലയനാടിനും മധ്യേയുള്ള 5 വളവുകൾ, വാളക്കോട് വലിയ വളവ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. 

കലയനാടിനും താമരപള്ളിയ്ക്കും മധ്യേയുള്ള കലയനാട് വലിയ വളവിൽ ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ നല്ല ഇറക്കമാണ്. ദേശീയപാത പുനരുദ്ധാരണ പദ്ധതികളുടെ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അവയിൽ വലിയ വളവുകൾ നിവർക്കുന്നതിനു പദ്ധതി തയാറായിട്ടില്ല. അടിയന്തരമായി ദേശീയപാതയിലെ വളവുകൾ അപകടരഹിതമാക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com