896 മീറ്റർ നീളമുള്ള കരിങ്കൽ തുരങ്കം കടന്ന് വൈദ്യുതി എൻജിൻ കേരളത്തിൽ; ചരിത്ര നേട്ടം

Mail This Article
പുനലൂർ ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ തമിഴ്നാടിനെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ട അതിർത്തിയിലെ 896 മീറ്റർ നീളമുള്ള കരിങ്കൽ തുരങ്കം കടന്ന് വൈദ്യുതി എൻജിൻ കേരളത്തിൽ എത്തി. പോയ ആഴ്ചകളിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടന്ന അതിസങ്കീർണമായ നടപടിക്രമങ്ങൾക്ക് ഒടുവിലാണ് പശ്ചിമഘട്ടത്തിലെ വൈദ്യുതീകരണ ജോലികൾ പൂർത്തീകരിച്ച് കൊല്ലം –ചെന്നൈ സമ്പൂർണ വൈദ്യുതീകരണ പാതയെന്ന ചരിത്ര നേട്ടത്തോടെ ചെങ്കോട്ട –പുനലൂർ പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി എൻജിൻ ഓടിയത്. പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എ.കെ. സിദ്ധാർഥയുടെ അന്തിമ പരിശോധനയ്ക്ക് ശേഷം പാത ഉടൻ കമ്മിഷൻ ചെയ്യും.
ചെങ്കോട്ട– ഭഗവതിപുരം പാതയിലും പുനലൂർ– ഇടമൺ പാതയിലും നേരത്തെ വൈദ്യുതി എൻജിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ചെങ്കോട്ട റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ പാതയിലെ ഷോർട്ട് സർക്യൂട്ട് പരിശോധനയും വിവിധ ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. ഇന്നലെ രാത്രി 8.30ന് ശേഷമാണ് ഭഗവതിപുരം റെയിൽവേ സ്റ്റേഷൻ യാർഡിൽ പുതിയ എൻജിൻ യാത്ര തിരിക്കുന്നതിന് മുന്നോടിയായുള്ള പൂജ നടന്നത്. മധുര റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എം.എസ്.റോഹൻ, തിരുനെൽവേലി ട്രാക്‌ഷൻ ഡിസ്ട്രിബ്യുഷൻ അസിസ്റ്റന്റ് ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ ജയകുമാർ, മധുര റെയിൽവേ ഇലക്ട്രിഫിക്കേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ എൻജിനീയർ നാരായണൻ, പുനലൂർ ട്രാക്‌ഷൻ ഡിസ്ട്രിബ്യുഷൻ സീനിയർ സെക്ഷൻ എൻജിനീയർ ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരീക്ഷണ ഓട്ടവും അനുബന്ധ നടപടികളും നടന്നത്.
ട്രയൽ റണ്ണിനു മുന്നോടിയായി ഭഗവതിപുരം– ഇടമൺ പാതയിൽ ദക്ഷിണ റെയിൽവേ ചീഫ് ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ എൻജിനീയർ (സിഇഡിഇ) കെ.സുന്ദരേശന്റെയും ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ഡിഗ്ഗേയുടെയും നേതൃത്വത്തിൽ ടവർ കാറിൽ 34 കിലോമീറ്റർ പരിശോധന നടത്തിയിരുന്നു. കോൺക്രീറ്റ് കവചം തീർത്ത് (ജാക്കറ്റിങ്) നടത്തിയ പാലങ്ങളുടെ തൂണിന്റെ വശങ്ങളിൽ ലോഹ നിർമിത പോസ്റ്റുകൾ സ്ഥാപിച്ച് പോസ്റ്റ് സ്ഥാപിക്കലും വൈദ്യുതീകരണവും അനിശ്ചിതാവസ്ഥയിലായിരുന്ന ഭാഗങ്ങളിൽ വയറിങ്ങും മറ്റ് ജോലികളും കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു.