ADVERTISEMENT

പരവൂർ ∙ സാഹസിക ജല കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമായി പരവൂരിലെ കായൽ – കടൽ തീരങ്ങൾ. അവധി ദിവസങ്ങളിൽ ശരാശരി മുന്നൂറോളം ആഭ്യന്തര - വിദേശ സഞ്ചാരികളാണ് കായൽ, കടൽ തീരങ്ങളിൽ വിവിധതരം വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കായി പരവൂരിൽ എത്തുന്നത്. പൊഴിക്കര കടപ്പുറത്ത് സർഫിങ് പരിശീലനത്തിന് വിദേശികളും ഇതര സംസ്ഥാനക്കാരുമായ 50ലേറെ വിനോദ സഞ്ചാരികളാണു ദിവസവും എത്തുന്നത്. സർഫിങ് പരിശീലകരുടെ മേൽനോട്ടത്തിലാണ് പരിശീലനം. ഒന്നര മണിക്കൂർ പരിശീലനത്തിനു 3000 മുതൽ 5000 രൂപ വരെ നിരക്കിലാണു സർഫിങ് പരിശീലന സംഘങ്ങൾ സഞ്ചാരികളെ എത്തിക്കുന്നത്.

പൊഴിക്കരയ്ക്കു പുറമേ കാപ്പിൽ, ഇടവ വെറ്റക്കട എന്നിവിടങ്ങളിലും സർഫിങ് പരിശീലനം നടത്തുന്നുണ്ട്. ഇൗ മാസം അവസാനം സർഫിങ് ഫെസ്റ്റിവൽ നടത്താനും സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. പരവൂർ കായലിലെ കണ്ടൽകാടുകൾ ആസ്വദിച്ചുള്ള കയാക്കിങ് ആണ് സഞ്ചാരികളെ  ആകർഷിക്കുന്ന മറ്റൊരു ജല കായിക വിനോദം. മൂന്നിലധികം സ്വകാര്യ അഡ്വഞ്ചർ സ്പോർട്സ് സ്ഥാപനങ്ങളാണ് പരവൂർ കായൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്. കയാക്കിങ്ങിനു പുറമേ ജെറ്റ് സ്കീ, സ്പീഡ് ബോട്ട് സവാരി, ബനാന ട്യൂബ് ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനം

വർക്കലയിൽ ആരംഭിച്ച് കൊല്ലം തങ്കശ്ശേരിയിൽ അവസാനിക്കുന്ന ടൂറിസം സർക്യൂട്ട് യാഥാർഥ്യമായാൽ മേഖലയുടെ വിനോദ സഞ്ചാര സാധ്യത വർധിപ്പിക്കാം. പടിഞ്ഞാറു കടലും കിഴക്കു ഇടവ - നടയറ, പരവൂർ കായലുകളും സ്ഥിതി ചെയ്യുന്ന പാതയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റുകളിൽ പലപ്പോഴായി തുകകൾ വകയിരുത്തിയിരുന്നെങ്കിലും പദ്ധതികൾ മിക്കതും നടപ്പിലായിട്ടില്ല. റസ്റ്ററന്റുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥാപിക്കാൻ കിയോസ്കുകൾ, മാലിന്യം ശേഖരിക്കാൻ ബിന്നുകൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, സഞ്ചാരികൾക്ക് ഉപയോഗിക്കാൻ ശുചിമുറികൾ, റോഡ് ടാറിങ് എന്നിവയാണു പ്രധാനമായും വേണ്ടത്. ബേപ്പൂർ മാത്യകയിൽ വാട്ടർ സ്പോർട്സ് പരിശീലനത്തിനു സർക്കാർ ഉടമസ്ഥതിയിൽ ഉള്ള പരിശീലന സ്ഥാപനം പരവൂരിൽ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതിലൂടെ പ്രദേശവാസികളായ ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കും. 2 കായലുകളും വിശാലമായ കടൽതീരവും ഉൾപ്പെടുന്ന മേഖലയിൽ മികച്ച പദ്ധതികൾ വിഭാവനം ചെയ്താൽ കേരളത്തിന്റെ വാട്ടർ സ്പോർട്സ് അഡ്വഞ്ചർ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി പരവൂരിനെ മാറ്റാം.

സുരക്ഷ

സ്വകാര്യ സ്ഥാപനങ്ങളിൽ കായൽ വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കു സുരക്ഷയൊരുക്കാൻ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ, കടൽത്തീരങ്ങളിൽ സഞ്ചാരികൾക്കു സുരക്ഷയൊരുക്കാൻ ഒരു സംവിധാനവും ഇല്ലാത്തത് സുരക്ഷാ വെല്ലുവിളി ഉയർത്തുകയാണ്. ആധുനിക റെസ്ക്യു ഉപകരണങ്ങളോടും ബോട്ടുകളോടും കൂടിയ സ്ഥിരം ലൈഫ് ഗാർഡുമാരുടെ സേവനം പൊഴിക്കര, താന്നി, കാപ്പിൽ തീരങ്ങളിൽ ഉറപ്പാക്കണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത്. കാപ്പിൽ തീരത്ത് 2 മാസത്തിനിടെ 3 പേരാണു കടലിൽ അപകടത്തിൽ മരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന കടൽത്തീരങ്ങളായ കാപ്പിലും പൊഴിക്കര താന്നിയിലും സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ടൂറിസം വകുപ്പിനു നിർദേശം നൽകിയാൽ മാത്രമേ ലൈഫ് ഗാർഡുമാരുടെ സ്ഥിരം സേവനം ലഭ്യമാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com