ഒടിഞ്ഞുവീണ കുലകൾ കുരങ്ങുകൾക്ക്; ഉയരട്ടെ കരുണയുടെ കരങ്ങൾ!
Mail This Article
അഞ്ചൽ ∙ കനത്ത വേനലിൽ ഒടിഞ്ഞു വീണ വാഴക്കുലകൾ ഉപയോഗിച്ചു കുരങ്ങിനും മയിലിനും തീറ്റ ഒരുക്കുകയാണു യുവ കർഷകൻ ചണ്ണപ്പേട്ട സ്വദേശി ലിജോ തടത്തിൽ. പാട്ടത്തിന് എടുത്ത സ്ഥലത്ത് കൃഷി ചെയ്ത 600 മൂട് കപ്പവാഴകളാണു നിലം പൊത്തിയത്. ഇതിലെ കുലകൾ പാഴാക്കാതെ വന്യ ജീവികൾക്കു നൽകുന്നതിലൂടെ ലിജോയ്ക്കു ലക്ഷ്യങ്ങൾ പലതാണ്. കാട് കരിഞ്ഞുണങ്ങിയതോടെ ആഹാരമില്ലാതെ മൃഗങ്ങൾ നാട്ടിലിറങ്ങി ശല്യം ചെയ്യുന്നതു പരിധിവരെ തടയാനാകും. ഒപ്പം മിണ്ടാപ്രാണികളെ സഹായിച്ചതിന്റെ സന്തോഷവും !
പന്നി, കുരങ്ങ് , മയിൽ എന്നിവയുടെ ശല്യം കാരണം ചണ്ണപ്പേട്ട– ആനക്കുളം മേഖലയിൽ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. കാട്ടിൽ വെള്ളം കിട്ടാനില്ലാത്തതിനാൽ കുരങ്ങുകൾ വീടുകളിലെ വാട്ടർ ടാങ്കുകളിൽ കണ്ണുവച്ചു തുടങ്ങി. വീടുകളുടെ മുകളിൽ സ്ഥാപിച്ച ടാങ്കുകളുടെ അടപ്പുകൾ ഇളക്കിമാറ്റി ടാങ്കിൽ ഇറങ്ങി കുളിക്കുന്നതും വെള്ളം കുടിക്കുന്നതും പതിവായി. ഇത് അറിയാതെ ആളുകൾ ഈ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നു.
കണ്ണുതെറ്റിയാൽ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ആഹാര സാധനങ്ങൾ കുരങ്ങുകൾ കരസ്ഥമാക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇവയ്ക്കു കാട്ടിൽ തീറ്റ എത്തിക്കുകയാണു പോംവഴി. വനത്തിലെ നീർച്ചാലുകളിൽ കുളങ്ങൾ കുഴിച്ചാൽ വെള്ളവും കിട്ടും. ഇതിന് കൂട്ടായ ശ്രമം ആവശ്യമാണ്. വനം വകുപ്പിനാണ് ഇക്കാര്യത്തിൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുക.