ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്
Mail This Article
കൊല്ലം ∙ ഓൺലൈൻ വഴി വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്തും ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുമാണു തട്ടിപ്പ് നടത്തിയത്. പൊലീസ് ആവർത്തിച്ചു നൽകിയ മുന്നറിയിപ്പ് അവഗണിച്ചു നിക്ഷേപം നടത്തിയവരാണു തട്ടിപ്പിനിരയായത്. കഴിഞ്ഞ 2 ദിവസങ്ങളിലായി സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിലായി 32 ലക്ഷത്തിലധികം രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. ഒരു മാസത്തിനുള്ളിൽ സൈബർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിലായി നഷ്ടം കോടിക്കണക്കിനു രൂപയാണെന്നു പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം നൽകിയും ഷെയർ ട്രേഡിങ്ങിൽ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു പരസ്യങ്ങൾ നൽകിയുമാണു പ്രതികൾ ഇരകളെ കണ്ടെത്തുന്നത്. ഓൺലൈൻ ജോലി പരസ്യങ്ങളിൽ ആകൃഷ്ടരാകുന്നവരെ തട്ടിപ്പുകാർ തന്നെ വിവിധ വ്യാജ പേരുകളിലും നമ്പരുകളിലും അംഗങ്ങളായിട്ടുള്ള പ്രതികൾ വ്യാജ നമ്പറുകളിലൂടെ അവർ പണം നിക്ഷേപിച്ചെന്നും ഉയർന്ന ലാഭവിഹിതം നേടിയതുമായുള്ള സ്ക്രീൻഷോട്ടുകൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് ഇരകളുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ്. ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ കൂടുതൽ ലാഭം ഉണ്ടാക്കാനുള്ള സൗജന്യ പരിശീലനം വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ്.
ഉന്നത വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിന് കൂടുതൽ ഇരയാകുന്നത്. ഷെയർ ട്രേഡിങ് തട്ടിപ്പിൽ ഇരയാകുന്നവരിൽ അധികവും വർഷങ്ങളോളം ഷെയർ മാർക്കറ്റിൽ പ്രവർത്തിച്ചവരാണെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പ് പരസ്യങ്ങളിൽ അകപ്പെട്ടു വഞ്ചിതരാകാതെ, സംശയമുള്ള ലിങ്കുകളിൽ കയറാതിരിക്കുക, സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾ ഫ്രീ നമ്പറായ 1930 വിളിച്ചു പരാതി റജിസ്റ്റർ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകുന്നു.