ആനകുളത്ത് പുലിയിറങ്ങി ആടിനെ കൊന്നു: ഭീതിയിൽ ജനങ്ങൾ
Mail This Article
പത്തനാപുര ∙ പുന്നല–അലിമുക്ക് പാതയിൽ ആനകുളത്ത് പുലിയിറങ്ങി, ആടിനെ കൊന്നു. പ്ലാത്താനത്ത് വീട്ടിൽ ജോർജ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള 4 വയസ്സ് പ്രായമുള്ള ആടിനെയാണു പുലി കൊന്നത്. പുലർച്ചെ നാലിനു തൊഴുത്തിലെത്തിയപ്പോഴാണ്ു വീട്ടുകാർ സംഭവം അറിയുന്നത്. പുലി തന്നെയാണ് ആടിനെ പിടിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നിഗമനം. പുലിയുടെ കാൽപാടുകൾ, ആടിനെ കൊന്ന രീതി എന്നിവ പരിശോധിച്ചാണ് പുലിയാണെന്ന് ഉറപ്പ് വരുത്തിയത്. ഉച്ചയ്ക്ക് ശേഷം ക്യാമറ വച്ചു, രണ്ട് ദിവസത്തിനകം കൂട് സ്ഥാപിക്കുമെന്ന് വനം റേഞ്ച് ഓഫിസർ ബാബുരാജ് പറഞ്ഞു.
പുലി, ആശങ്ക വിട്ടൊഴിയാതെ നാട്.
പിറവന്തൂർ പഞ്ചായത്ത് ആസ്ഥാനമായ അലിമുക്കിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് പുലിയിറങ്ങിയ ആനകുളത്തേക്കുള്ളത്. പുനലൂർ–മുവാറ്റുപുഴ സംസ്ഥാന പാതയും അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു. ജനസാന്ദ്രമായ മേഖലയിൽ പുലിയിറങ്ങിയെന്നു വിശ്വസിക്കാൻ ഇതുവരെയും നാട്ടുകാർക്ക് കഴിയുന്നില്ല. ശനി രാത്രിയിൽ കടയ്ക്കാമൺ ഭാഗത്ത് വച്ച് പുലിയെ കണ്ടവരുണ്ടെന്നു നാട്ടുകാർ പറഞ്ഞു. വളരെ വേഗത്തിൽ പോയതിനാൽ ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മൂലം ആരും വലിയ പ്രാധാന്യവും നൽകിയില്ല. രണ്ട് മാസം മുൻപ് പുന്നല–അലിമുക്ക് പാതയിൽ ആനകുളം –പടയണിപ്പാറ ഭാഗത്ത് രാത്രി 8.30ന് കാറിൽ വന്നിടിച്ച പുലി, കാട്ടിലേക്ക് ഓടി മറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം രാത്രി 7.30ന് പുനലൂരിലെ ടെക്സ്റ്റൈൽസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ യുവതിയുടെ മുന്നിലും പുലി ചാടി വീണു. എന്തോ ഭാഗ്യം കൊണ്ട് പുലി, പെട്ടെന്ന് കാട്ടിലേക്ക് ഓടി മറഞ്ഞെന്നും യുവതി പറഞ്ഞിരുന്നു. ഈ സംഭവത്തോടെ ഈ ഭാഗത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി ക്യാമറക്ക് മുന്നിലെത്തിയിട്ടില്ല.ആടിനെ കൊന്ന സംഭവത്തോടെ പ്രദേശവാസികൾ ആശങ്കയുടെ മുൾമുനയിലാണ്. ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങിയെന്നു വിശ്വസിക്കാൻ കഴിയാത്ത നാട്ടുകാർ, ഇനി എന്താണ് പോംവഴിയെന്ന ആലോചനയിലാണ്. കാട്ടു പന്നി, ചെന്നായ്, മ്ലാവ് എന്നിവ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ടായിരുന്നു. ഇവിടെ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലാണ് കാട്ടാന പോലും ഇറങ്ങാറുള്ളത്. ആ സ്ഥാനത്താണ് പുലിയിറങ്ങിയെന്ന വാർത്ത പ്രദേശവാസികളെ ഞെട്ടിക്കുന്നത്.