ADVERTISEMENT

കൊല്ലം∙ ചൂടു കനത്തതോടെ ചിക്കൻപോക്സും മഞ്ഞപ്പിത്തവും പടരുന്നതായി റിപ്പോർട്ട്. രോഗികളിൽ പലരും ആശുപത്രികളിൽ വരാത്തതു കൊണ്ട് കൃത്യമായ കണക്ക് ലഭ്യമല്ലെന്നാണ് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചത്. പെട്ടെന്നു പടർന്നു പിടിക്കുന്ന ചിക്കൻപോക്സിനെയും മലിനജലത്തിലൂടെ പടരുന്ന മഞ്ഞപിത്തത്തെയും സൂക്ഷിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 

ചിക്കൻപോക്സ്      
ഒരു തവണ വന്നാൽ പിന്നീടു രോഗം വരാൻ സാധ്യത കുറവാണെങ്കിലും കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻപോക്‌സ് വന്നാൽ കൂടുതൽ കരുതൽ വേണം. ‘വാരിസെല്ലാ സോസ്റ്റർ’ എന്ന വൈറസാണു രോഗ കാരണം. വായുവിലൂടെയാണ് രോഗാണു പടരുന്നത്. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിൽ നിന്നു മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്. 

ലക്ഷണം
പനിക്കൊപ്പം ഛർദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. 

ശ്രദ്ധിക്കുക|
ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികൾ, എണ്ണ എന്നിവ ഒഴിവാക്കുക, തണുത്ത ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. ശരീരത്തിലെ കുമിളകൾ ചൊറിഞ്ഞു പൊട്ടിക്കാതിരിക്കുക. രോഗ ലക്ഷണങ്ങൾ കാണുന്ന വ്യക്തിയിൽ നിന്ന് അകലം പാലിക്കുക. ചിക്കൻപോക്സ് വരുമ്പോൾ ഉപ്പു രസമുള്ള ഭക്ഷണം കഴിച്ചാൽ ചൊറിച്ചിൽ കൂടുമെന്നാണ് പഴമക്കാർ പറയുന്നത്. കുളിക്കുമ്പോൾ ആര്യവേപ്പിന്റെ ഇല ഉപയോഗിച്ചു വൃത്തിയാക്കിയാൽ രോഗിക്ക് കൂടുതൽ ആശ്വാസം ലഭിക്കും. തുടർച്ചയായ പനിയോ, വയറിളക്കമോ, ഛർദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക. 

മഞ്ഞപ്പിത്തം           
ചൂടുകാലത്തു പിടിപെടാനും പടരാനും സാധ്യതയേറിയ രോഗമാണു മഞ്ഞപ്പിത്തം. മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണു പകരുക. പനി, ഛർദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം, നടുവേദന ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങൾ. ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി അല്ലെന്ന് രക്തപരിശോധനയിൽ ഉറപ്പുവരുത്തണം. ഇവയെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. 

ഇവ കഴിക്കാം
പഴവർഗങ്ങൾ, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങൾ, തിളപ്പിച്ച വെള്ളവും ബാർലിയിട്ടു തിളപ്പിച്ച വെള്ളവും കഞ്ഞിവെള്ളവും ധാരാളമായി കുടിക്കുക.

ഒഴിവാക്കേണ്ടവ 
ശീത ഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീൻ, എണ്ണയിൽ വറുത്തത്. 

വൃത്തിശീലം
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, ശുചിമുറിയുടെ ടാങ്കിനോടു ചേർന്നല്ല കിണർ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം പാലിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com