ADVERTISEMENT

കൊല്ലം∙തെളിനീരായി ഒഴുകിയ കിളികൊല്ലൂർ കോയിക്കൽ തോട് മാലിന്യ വാഹിനിയായി. അറവുശാല, ശുചിമുറി, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ സർവ മാലിന്യങ്ങളും തള്ളുന്ന ഇടമായി മാറിയതോടെ തോടിന്റെ കരയിലുള്ളവരുടെ ജീവിതവും ദുരിതത്തിലായി. ദുർഗന്ധം, കൊതുകുശല്യം, കിണറുകളിലെ വെള്ളം മലിനപ്പെടുന്നു, മാലിന്യം ഒഴുക്കുന്നു തുടങ്ങി പരാതിയുടെ പട്ടിക തന്നെ നാട്ടുകാർക്ക് നിരത്താനുണ്ട്.  മഴക്കാലമായാൽ തോട് കരകവിഞ്ഞ് മലിന ജലവും മാലിന്യവും ഉൾപ്പെടെ വീട്ട് മുറ്റത്തേക്ക് ഒഴുകിയെത്തും. മൂന്നും നാലും സെന്റിലാണ് പലരും വീട് വച്ചു താമസിക്കുന്നത്. വെള്ളം കയറിയാൽ ദുരിതാശ്വാസ ക്യാംപ് തന്നെ ശരണം. തോട് ശുചീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2 തലമുറയുടെ ചരിത്രം പറയാനുണ്ട് കോയിക്കൽ തോടിന്. പെരുംകുളം ഭാഗത്തു നിന്ന് ഒഴുകി അയത്തിൽ തോട് വഴി എത്തുന്ന കോയിക്കൽ തോട് പതിക്കുന്നത് മങ്ങാട് കായലിലാണ്.  ചെളിയും മാലിന്യവും കുളവാഴകളും കയറിയതോടെ ഒഴുക്കു നിലച്ചു. കിളികൊല്ലൂർ–കടപ്പാക്കട റോഡിലെ പാലത്തിൽ നിന്നുമാണ് മാലിന്യങ്ങൾ കൂടുതലായും തോട്ടിലേക്ക് തള്ളുന്നതെന്നാണ് ആക്ഷേപം.

തോട്ടിലേക്ക്  മാലിന്യം തള്ളുന്നതിന് ഒരു അറുതിയും ഉണ്ടായിട്ടില്ല. തോടിന്റെ ഒഴുക്കു നിലച്ചതോടെ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നും ഉയരുന്ന ദുർഗന്ധം അസഹനീയമാണ്. കൊതുകു ശല്യത്തിന് ഒട്ടും കുറവില്ല. റോഡും തോടുമായി വേർതിരിക്കാനുള്ള സംരക്ഷണ ഭിത്തിയെല്ലാം പൊളിഞ്ഞു കിടക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇവിടെ ഒട്ടേറെ തവണ അപകടം ഉണ്ടായിട്ടുണ്ട്. ചെളി മൂടിക്കിടക്കുന്ന തോട്ടിലേക്ക് വീണ സമീപവാസി ഇപ്പോഴും ചികിത്സയിലാണ്.

 

പതിറ്റാണ്ടുകൾക്ക് മുൻപ് ഈ തോട്ടിലെ വെളളം കുളിക്കാനും നനയ്ക്കാനും ഉപയോഗിക്കുമായിരുന്നു. നല്ല മീനുകളും ലഭിക്കുമായിരുന്നു. ഇപ്പോൾ കാൽ നനയ്ക്കാൻ പോലും പറ്റാത്ത തരത്തിൽ തോട് മലിനമായി. മലിനമായി എന്നല്ല ചിലരൊക്കെ മലിനമാക്കി എന്നാണ് പറയേണ്ടത്. ഇതിന്റെ ദുരിതം പേറുന്നത് പ്രദേശവാസികളായ ഞങ്ങളാണ്. പെരുംകുളം ഭാഗത്തു നിന്നും ആരംഭിക്കുന്ന ഈ തോടിന്റെ നവീകരണത്തിന് 12.5 കോടി രൂപ അനുവദിച്ചെന്നു പറയുന്നു. പക്ഷേ ശുചീകരണ പ്രവർത്തനങ്ങളൊന്നും ഇവിടെ വരെ എത്തിയിട്ടില്ല. 

തോടിന്റെ കരയിൽ അടിയന്തരമായി സംരക്ഷണ ഭിത്തികൾ കെട്ടുകയോ ഇരുമ്പ് വേലി സ്ഥാപിക്കുകയോ വേണം. നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. ശുചീകരണം അടിയന്തരമായി നടത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com