ഫോണിൽ ലൈംഗികച്ചുവയോടെ സംസാരിച്ച നേതാവിനെ തിരിച്ചെടുത്തു; സിപിഎമ്മിൽ വിവാദം പുകയുന്നു
Mail This Article
തേവലക്കര∙ യുവതിയോട് ഫോണിൽ ലൈംഗികച്ചുവയോടെ സംസാരിച്ച നേതാവിനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത് വിവാദമാകുന്നു. ചവറ ഏരിയ കമ്മിറ്റിയംഗവും തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ആളിനെയാണ് മൂവാറ്റുപുഴയിലുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്താണ് ഇദ്ദേഹം സ്ത്രീയോട് അടുത്തത്. ഫോൺ സംഭാഷണം അന്ന് പുറത്ത് വന്നിരുന്നു.
ഇതു സംബന്ധിച്ചു രേഖകൾ ഉൾപ്പെടെ കാട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിനു യുവതി പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ആരോപണങ്ങൾ നേരിടുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ചേർന്ന് യോഗമാണ് തിരിച്ചെടുത്തത്. സമാന സ്വഭാവമുള്ള ചിലരുടെ ഫോൺ റിക്കോർഡ് പുറത്ത് വിടുമെന്നുള്ള ഇയാളുടെ ഭീഷണിയാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം പറയുന്നു.
ആദ്യം കർശന നിലപാട് സ്വീകരിച്ച ജില്ലാ സെക്രട്ടറി തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന ചവറ ഏരിയ കമ്മിറ്റി യോഗത്തിൽ തിരിച്ച് എടുക്കാനുള്ള ജില്ലാ കമ്മിറ്റി നിർദേശം നടപ്പാക്കാൻ മുൻകൈ എടുത്തതത്രെ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചെടുക്കൽ പല മണ്ഡലങ്ങളിലും പാർട്ടിക്ക് തീരുമാനം വലിയ ക്ഷീണമാകുമെന്ന് ഒരു വിഭാഗം പറയുന്നു. നടപടിക്ക് അടിസ്ഥാനമായ ഫോൺ സംഭാഷണം ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്.