പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ചു: എട്ട് പേർ പിടിയിൽ
Mail This Article
കടയ്ക്കൽ∙പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കുടുംബാംഗങ്ങളെ വീട് കയറി ആക്രമിച്ച എട്ടു പേരെ ചിതറ പൊലീസ് പിടികൂടി. ചോഴിയക്കോട് നാട്ടുക്കല്ലിൽ കുടുംബ വിള വീട്ടിൽ അച്ചു(24), മരുതി വിള വീട്ടിൽ സജി (28), മരുതി വിള വീട്ടിൽ രജീബ് (42), കുടുംബവിള വീട്ടിൽ ഉദയ കുമാർ (57), ചിഞ്ചു ഭവനിൽ വിഷ്ണു (31), ദീപു ഭവനിൽ ദീപു (21), ദീപു ഭവനിൽ ദിനു (30), അജി ഭവനിൽ അജി (26) എന്നിവരാണു പിടിയിലായത്. ചോഴിയക്കോട് കൊച്ചരിപ്പ സ്വദേശിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അച്ചു നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
അച്ചുവും പെൺകുട്ടിയുടെ സഹോദരനുമായി ഇതു സംബന്ധിച്ചു കഴിഞ്ഞ 8ന് രാത്രി 10ന് അമ്മയമ്പലം ക്ഷേത്ര പരിസരത്ത് തർക്കവും വാക്കേറ്റവും ഉണ്ടായി. പിന്നീട് സംഘടിച്ചെത്തിയ അച്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീട് കയറി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്കും അമ്മയ്ക്കും സഹോദരനും ആക്രമണത്തിൽ പരുക്കേറ്റു.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വരാനും സംഘം അനുവദിച്ചില്ല. സംഘം സ്ഥലത്ത് നിന്നു പോയതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മയും സഹോദരനും ചിതറ പൊലീസിൽ പരാതി നൽകിയത്. അഞ്ചു പ്രതികളെ ചിതറ ഓയിൽ പാം എസ്റ്റേറ്റിനകത്ത് നിന്നു മറ്റുള്ളവരെ കടയ്ക്കൽ നിന്ന് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിഐ പി.ശ്രീജിത്ത്, എസ്.ഐ.സുധീഷ്, സിപിഒമാരായ ശ്യാംകുമാർ, ഗിരീഷ്, വിശാഖ്, ഫൈസൽ, അരുൺ എന്നിവർ ആണ് അന്വേഷണം നടത്തിയത്.