ADVERTISEMENT

പുത്തൂർ ∙ അവധി കഴിഞ്ഞു ജോലിസ്ഥലത്തേക്കു തിരിച്ചു പോകവേ ട്രെയിനിൽ നിന്നു വീണു മരിച്ച സൈനികൻ  താഴത്തുകുളക്കട സുദർശനത്തിൽ എസ്.അഖിൽ ബാബുവിന്  (33) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.  ഇന്നലെ രാവിലെ 6ന് തിരുവനന്തപുരത്തു നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഒൻപതോടെ താഴത്തുകുളക്കടയിലെ വീട്ടുവളപ്പിൽ എത്തിച്ചു. 

പുത്തൂർ മുക്കിൽ നിന്നു വിലാപയാത്രയായിട്ടായിരുന്നു വീട്ടിലേക്കുള്ള അവസാന യാത്ര. ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ സൈനികരുടെയും വിമുക്ത ഭടൻമാരുടെയും വിവിധ കൂട്ടായ്മകളും യുവജന സംഘടനകളും നാട്ടുകാരും കൂട്ടുകാരും വിലാപയാത്രയിൽ അണി ചേർന്നു. 

      എൻസിസി 9 കേരള ബറ്റാലിയൻ ലഫ്. കേണൽ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സൈനിക സംഘം സൈനികോപചാരം അർപ്പിച്ചു. ആർമി ചീഫ് ഓഫ് സ്റ്റാഫിനു വേണ്ടിയും ഇതര സൈനിക വിഭാഗങ്ങൾക്കു വേണ്ടിയും പുഷ്പ ചക്രം അർപ്പിച്ചു. അഖിൽ ബാബുവിന്റെ യൂണിഫോമും ദേശീയ പതാകയും ഭാര്യ ബി.എസ്. രശ്മിക്കു കൈമാറി. ജില്ലാ കലക്ടർക്കു വേണ്ടി കൊട്ടാരക്കര തഹസിൽദാർ എം.കെ.അജികുമാർ, റൂറൽ എസ്പിക്കു വേണ്ടി പുത്തൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ എസ്.ചന്ദ്രദാസ് തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, മാവേലിക്കര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപി, എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ, എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് സംസ്കാരം നടത്തി.

ഞായർ രാവിലെ 11.40ന്  മഹാരാഷ്ട്രയിലെ നവിമുംബൈ പൻവേൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അഖിൽ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം. ആഹാരം വാങ്ങാൻ പുറത്തിറങ്ങിയ ശേഷം  തിരികെ ട്രെയിനിലേക്കു കയറുന്നതിന് ഇടയിൽ കാൽ വഴുതി  ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീഴുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com