ADVERTISEMENT

ഓച്ചിറ ∙ പടനിലത്തു ഭിക്ഷാടകർ തമ്മിലുണ്ടായ തർക്കത്തെത്തുട‍ർന്ന് ആസിഡ് ആക്രമണം; സ്ത്രീക്കു ഗുരുതര പരുക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് കാരേറ്റ് പേടികുളം പുളിമാത്ത് ഇളങ്കത്തുവിളയിൽ വിളയിൽ വിലാസിനി (56)യ്ക്കാണു മുഖത്ത് ഉൾപ്പെടെ പൊള്ളലേറ്റത്.  60% പൊള്ളലേറ്റ ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്ന്  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.  കേസിൽ കൊട്ടാരക്കര പള്ളിക്കൽ കരിച്ചാൽ പുത്തൻവിള വീട്ടിൽ സുകുമാര(64) നെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 5.50നു പടനിലത്ത് ഓംകാര സത്രത്തിനു സമീപത്തെ ഗേറ്റിനു മുന്നിലായിരുന്നു ആക്രമണം. 

വിലാസിനിയും സുകുമാരനും തമ്മിൽ ഭിക്ഷാടനം സംബന്ധിച്ചു  തർക്കമുണ്ടായിരുന്നെന്നു പറയുന്നു. തന്നെ പടനിലത്തു നിന്നു പുറത്താക്കാൻ വിലാസിനി ശ്രമിക്കുന്നു എന്ന സംശയത്തെ തുടർന്നാണു സുകുമാരൻ ആക്രമണം നടത്തിയെന്നു പൊലീസ് പറയുന്നു.  മുൻപു ടാപ്പിങ് തൊഴിലാളിയായിരുന്ന ഇയാൾ റബർ ഉറയൊഴിക്കാനെടുക്കുന്ന ആസിഡാണ് ഉപയോഗിച്ചതെന്നു കരുതുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ വി.അജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. 

മുൻപ് ആക്രമണം അന്തേവാസികളോട്
34 വർഷമായി ഓച്ചിറയിൽ കഴിയുന്ന സുകുമാരനെ അഗതി മന്ദിരത്തിലെ രണ്ട് അന്തേവാസികളെ മർദിച്ചതിനെ തുടർന്ന് 4 വർഷം മുൻപു  പുറത്താക്കിയിരുന്നു. തുടർന്ന്  ശുചീകരണ ജോലി ചെയ്തും പടനിലത്തു ഭിക്ഷാടനം നടത്തിയുമാണ് ഇയാൾ കഴിഞ്ഞത്. അഗതി മന്ദിരത്തിൽ തിരികെ പ്രവേശിക്കാൻ ഒരാഴ്ച മുൻപ് അപേക്ഷ നൽകിയിരുന്നു. ഓച്ചിറ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി പടനിലത്തു കഴിയുന്ന വിലാസിനി വാടകവീട്ടിൽ നിന്നു നടന്നു വരുമ്പോഴായിരുന്നു ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com