ADVERTISEMENT

പരവൂർ∙ തുടർച്ചയായി അപകട മരണങ്ങൾ സംഭവിച്ചിട്ടും പരവൂരിലെ കടൽ, കായൽ തീരങ്ങളിൽ സുരക്ഷിത വിനോദ സഞ്ചാരം ഉറപ്പാക്കാൻ നടപടിയില്ല. കഴിഞ്ഞ ദിവസം താന്നി കടൽത്തീരത്തു പൊഴിമുഖത്തോട് ചേർന്നു കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥിനികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുനലൂർ സ്വദേശിയായ യുവാവ് മരിച്ചതാണ് അവസാന സംഭവം. അവധിക്കാലം വരാനിരിക്കെ കടൽ, കായൽ തീരങ്ങളിൽ സുരക്ഷിത വിനോദ സഞ്ചാരത്തിനു മാർഗരേഖകൾ രൂപീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങളാകും പ്രദേശത്തെ കാത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പരവൂർ കായൽ താന്നി കടൽത്തീരങ്ങളിലായി 5 പേരും കാപ്പിൽ കടൽ തീരത്ത് 6 പേരുമാണ് അപകടങ്ങളിൽ മരിച്ചത്.  പൊഴിമുഖത്തേക്ക് ഇറങ്ങുന്നത് പ്രദേശവാസികൾ വിലക്കിയാലും അവഗണിക്കുകയാണ് സഞ്ചാരികൾ. താന്നി മേഖല പരവൂർ-മയ്യനാട് പഞ്ചായത്തുകളുടെ അതിർത്തിയും കാപ്പിൽ തിരുവനന്തപുരം ജില്ലാ അതിർത്തിയുമായതിനാൽ പൊലീസിന്റെ ശ്രദ്ധയും പ്രദേശങ്ങളിൽ വേണ്ടത്ര ലഭിക്കാറില്ല.

മണൽപ്പരപ്പുകളും അപകടങ്ങൾക്കു കാരണമായേക്കാം. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സ്വാഭാവിക മണൽപരപ്പ് എന്ന് കരുതിയാണ് ഭൂരിഭാഗം സഞ്ചാരികളും കുട്ടികളെയടക്കം ഇവിടേക്ക് ഇറക്കുന്നത്. ലൈഫ് ഗാർഡുമാരുടെ സേവനം ആവശ്യപ്പെട്ടിട്ട് വർഷങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല.

ഡൈവേഴ്സ് വേണമെന്ന് ആവശ്യം
ഒരു ഭാഗത്ത് പരവൂർ, ഇടവ-നടയറ കായലുകളും ഒരു ഭാഗത്ത് കടലും സ്ഥിതി ചെയ്യുന്ന പരവൂർ നഗരസഭയിലെ ഫയർ സ്റ്റേഷനിൽ കടലിലും കായലിലും വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ഇടപെടാൻ സ്ഥിരം സ്കൂബ ഡൈവേഴ്സ് വേണമെന്നുള്ളതു ദീർഘകാലമായുള്ള ആവശ്യമാണ്. ജലത്തിലെ അപകടങ്ങൾ നേരിടാൻ നിലവിൽ ഡിങ്കി ബോട്ട് സൗകര്യം മാത്രമാണ് പരവൂർ ഫയർ സ്റ്റേഷനിലുള്ളത്. ഡിങ്കി ബോട്ട് കൊണ്ടു പോകാനുള്ള വാഹനമില്ലാത്തതിനാൽ പല സ്ഥലങ്ങളിലേക്കും ഇവ കൊണ്ടു പോകാൻ സാധിക്കാറില്ല. കഴിഞ്ഞ ദിവസം താന്നിയിലുണ്ടായ അപകടത്തിൽ കടലിൽ ഒഴുക്കിപ്പെട്ടയാളെ മത്സ്യത്തൊഴിലാളികളുടെ ഫൈബർ കട്ട മരത്തിലാണ് കരയിലെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com