ADVERTISEMENT

ചവറ∙ അംഗനമാരിൽ അസൂയ ജനിപ്പിക്കുന്ന അംഗലാവണ്യം. കൗതുകം പൂണ്ട് കാണാനെത്തുന്ന പുരുഷ കേസരികൾ ചൂളിപ്പോകുന്ന കടക്കൺ കടാക്ഷം. മിഴികളിൽ ഭക്തിപാരവശ്യത്തിന്റെ നീർമണി മുത്തുകൾ. കൊറ്റൻകുളങ്ങര ക്ഷേത്ര മൈതാനിയിൽ ഇന്ന് പുലർച്ചെ വരെയുള്ള കാഴ്ചയാണിത്. ‌കുരുത്തോല പ്രിയയും ചമയവിളക്കിൽ പ്രഭ ചൊരിയുന്നവളുമെന്ന് ഭക്തർ പ്രകീർത്തിക്കുന്ന ചവറ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ആബാലവൃദ്ധം പുരുഷന്മാർ സ്ത്രീവേഷധാരികളായി ചമയവിളക്കേന്തി. നൂറ്റാണ്ടുകളായി മീനം 10,11 തീയതികളിൽ നടക്കുന്ന ചമയവിളക്കെടുപ്പിലെ ഈ വർഷത്തെ ആദ്യ ദിനം സന്ധ്യയ്ക്ക് മുൻപേ ക്ഷേത്രവും പരിസരവും പുരുഷാംഗനമാരാൽ നിറഞ്ഞു. 

ചവറ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്ക് ഉത്സവത്തിന് എത്തിയവരുടെ തിരക്ക്.   ചിത്രം: മനോരമ
ചവറ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്ക് ഉത്സവത്തിന് എത്തിയവരുടെ തിരക്ക്. ചിത്രം: മനോരമ

പരിസരത്തെ താൽക്കാലിക ചമയപ്പുരകളിലെത്തി വേഷപ്രച്ഛന്നരായവരും വീടുകളിൽ നിന്ന് അമ്മയും സഹോദരിയും ഭാര്യയുമൊക്കെ അണിയിച്ചൊരുക്കി അംഗനമാരാക്കിയവരുമടക്കം ആയിരക്കണക്കിനു പുരുഷന്മാർ വിളക്കെടുത്തു. അഭീഷ്ടകാര്യ സിദ്ധിക്കും നിറഞ്ഞ ഭക്തിയുടെ പ്രതിഫലനമായും കൗതുകത്തിനും വിളക്കെടുത്തവരുണ്ട്. ഭക്തരും കാഴ്ചക്കാരും ചേർന്ന് ഉത്സവപ്പറമ്പിനെ ജനസാഗരമാക്കി. ദേവസ്വം ബോർഡും കേന്ദ്ര ഉത്സവ കമ്മിറ്റിയും പൊലീസും ചേർന്ന് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. 

ചവറ പുതുക്കാട് കരകൾ സംയുക്തമായാണ് മീനം പത്തിലെ ചമയവിളക്ക് ഉത്സവം നടത്തിയത്. ക്ഷേത്രത്തിൽ നിന്ന് ദേവീ ചൈതന്യം ജീവതയിൽ ആവാഹിച്ച് വെളിച്ചപ്പാടിന്റെ അകമ്പടിയിൽ പുലർച്ചെ 3ന് കൂഞ്ഞാലുംമൂട്ടിലെത്തി ഉറഞ്ഞു തുള്ളി വിളക്കു കണ്ട് അനുഗ്രഹം ചൊരിഞ്ഞ് ക്ഷേത്ര തീർഥത്തിലെത്തി ആറാട്ടു നടന്നു. തുടർന്ന് ക്ഷേത്ര മൈതാനിയിൽ പ്രത്യേകം ഒരുക്കിയ കുരുത്തോല ശ്രീകോവിൽ ഉപവിഷ്ടയായതോടെ ഒന്നാം ദിവസത്തെ വിളക്കെടുപ്പ് പൂർത്തിയായി. ഇന്ന് കുളങ്ങര ഭാഗം, കോട്ടയ്ക്കകം കരകൾ ചേർന്നാണ് ചമയവിളക്ക് നടത്തുന്നത്. ചടങ്ങുകളുടെ തനിയാവർത്തനമാണിന്ന്.  ഇന്നലെ രാത്രി ലൗലി ജനാർദനന്റെ സംഗീതസദസ്സ് നടന്നു. ഇന്ന് രാത്രി 11ന് കാവാലം ശ്രീകുമാറിന്റെ സംഗീത സദസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com