ഉത്ര വധക്കേസ്: സാക്ഷി വിസ്താരം തുടരുന്നു; നാലാം സാക്ഷിയെ ഇന്നലെ വിസ്തരിച്ചു
![Uthra murder case (L) Sooraj and Uthra on their wedding day, (R) Sooraj at the court.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പുനലൂർ ∙ അഞ്ചലിലെ ഉത്ര വധക്കേസിനോടനുബന്ധിച്ചുള്ള സ്ത്രീധന പീഡനക്കേസിൽ സാക്ഷി വിസ്താരം പുനലൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ തുടരുന്നു. നാലാം സാക്ഷിയും ഉത്രയുടെ അർധ സഹോദരനുമായ ശ്യാം ദേവിനെ ഇന്നലെ വിസ്തരിച്ചു. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഒന്ന് ജഡ്‍ജി ആശ മറിയം മാത്യൂസാണ് കേസ് പരിഗണിച്ചത്.
ഉത്രയും ഒന്നാം പ്രതി സൂരജുമായുള്ള വിവാഹത്തിനു മുൻപും ശേഷവും നടന്ന കാര്യങ്ങളും പ്രതികൾ സ്ത്രീധനത്തിനു വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്ന വിവരം അറിയാമെന്നും പലതവണ താൻ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും ശ്യാം ദേവ് മൊഴി നൽകി 15 ലക്ഷത്തോളം രൂപയും 96 പവൻ സ്വർണവും ഉത്രയ്ക്ക് സ്ത്രീധനമായും അല്ലാതെയും നൽകിയെന്നും ശ്യാം ദേവ് മൊഴി നൽകി. ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ച സാക്ഷിയാണ് ശ്യാം ദേവ് എന്നും ഉത്ര മരിച്ച ശേഷം മാത്രമാണ് സ്ത്രീധന പീഡന ആരോപണം ഉന്നയിച്ചിട്ടുള്ളത് എന്നതിൽ ഊന്നിയാണ് പ്രതിഭാഗം വിസ്താരം നടന്നത്.
വിസ്താരം 3 മണിക്കൂറോളം നീണ്ടു. ജയിലിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതി സൂരജിനെ വിഡിയോ കോൺഫറൻസിലാണ് ഹാജരാക്കിയത്. സൂരജിന്റെ അമ്മ, സഹോദരി എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി. സൂരജിന്റെ പിതാവ് സുരേന്ദ്രൻ പണിക്കർ രോഗബാധിതനായി കിടപ്പിലായതിനാൽ ഹാജരായില്ല. ഉത്രയുടെ അമ്മ മണിമേഖലയെ വിസ്തരിക്കാനായി കേസ് മേയ് 21ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ശിബ് ദാസും പ്രതികൾക്ക് വേണ്ടി അഡ്വ.അനീസ് തങ്ങൾകുഞ്ഞും കോടതിയിൽ ഹാജരായി.