ADVERTISEMENT

പരവൂർ∙ പൊഴിക്കര ചീപ്പ് പാലത്തിന്റെ ഷട്ടറുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ മുടങ്ങിയതിനാൽ വേനലിൽ പരവൂർ കായലിലെ ജലനിരപ്പ് താഴുമെന്ന് ആശങ്ക. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കായലിലേക്ക് കയറുന്നതും ഇത്തിക്കരയാറിൽ നിന്നുള്ള ശുദ്ധജലം നഷ്ടപ്പെടുന്നതും കായലോരത്തെ ശുദ്ധജല സ്രോതസ്സുകൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

വേനൽ കടുത്തതോടെ കായലിൽ ജലനിരപ്പ് താഴുന്നത് പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴുന്നതിനും കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കായലിലേക്ക് ഉപ്പുവെള്ളം ധാരളമായി കയറുന്നതിനാൽ ഇത്തിക്കര, മീനാട്, പോളച്ചിറ ഭാഗങ്ങളിലെ കൃഷിയെ ഗുരുതരമായി ബാധിക്കുകയും താന്നി, പരവൂർ കായൽ പ്രദേശങ്ങളിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവു വരുകയും ചെയ്തിട്ടുണ്ട്.

സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് ഉപ്പുവെള്ളം കയറുന്ന അവസ്ഥയുമുണ്ട്. സ്പിൽവേ ഷട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ മഴക്കാലത്ത് കൊല്ലം-പരവൂർ തീരദേശ റോഡിൽ താന്നിയിൽ ഗതാഗതം മുടക്കി റോഡ് മുറിച്ചു കായൽ ജലം കടലിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാൻ സാധിക്കും. കടലിൽ നിന്ന് മണൽ കായലിലേക്ക് കയറുന്നതിനാൽ ഉണ്ടാകുന്ന തുരുത്തുകൾ കാരണം കായലിന്റെ സ്വാഭാവികമായ നീരൊഴുക്കും തടസ്സപ്പെടുന്ന നിലയിലാണ്.  

പൊഴിക്കര സ്പിൽവേ
കടലിൽ നിന്ന് പരവൂർ കായലിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാനും തീരദേശം വഴി വാഹനഗതാഗതം സാധ്യമാക്കുവാനുമാണ് 1958 ൽ  പൊഴിക്കര ചീപ്പ് പാലത്തിന്റെ (സ്പിൽവേ) നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കി 1976 ൽ ഗതാഗതത്തിനു തുറന്നു നൽകി.  പാലത്തിന്റെ ഇരുമ്പ് ഷട്ടറുകൾ തുരുമ്പെടുത്തു നശിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് കെല്ലിന്റെ മേൽനോട്ടത്തിൽ ഷട്ടറുകൾ പുനഃസ്ഥാപിച്ചിരുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഷട്ടറുകൾ വീണ്ടും തുരുമ്പെടുത്തപ്പോൾ മാറ്റി സ്ഥാപിക്കുന്നതിനായി മേജർ ഇറിഗേഷൻ വകുപ്പ് കരാർ നൽകി. ഒരു വർഷം മുൻപാണ് കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1.5 കോടി രൂപ ചെലവിലാണ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കാൻ കരാർ നൽകിയിരുന്നത്. എന്നാൽ കരാർ തുക പുതുക്കി നൽകണമെന്നാവിശ്യപ്പെട്ടു കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. സ്പിൽവേയുടെ 8 ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കായലിൽ ബണ്ട് നിർമിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com