ADVERTISEMENT

കണ്ണനല്ലൂർ ∙ അമ്മ ക്ഷേത്രമൈതാനത്തു കലാപരിപാടി കണ്ടുകൊണ്ടിരിക്കെ കുറച്ചകലെ കിടന്നുറങ്ങുകയായിരുന്ന മകൻ മിനി ബസ് കയറിയിറങ്ങി മരിച്ചു. ചേരീക്കോണം തെക്കതിൽ വീട്ടിൽ രാജുവിന്റെയും പൊന്നമ്മയുടെയും മകൻ ആർ.രാജീവ് (28) ആണു മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നിനായിരുന്നു അപകടം. കണ്ണനല്ലൂർ ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന മെഗാഷോ കാണാനാണ് ഇരുവരും എത്തിയത്.

അമ്മയും മകനും ക്ഷേത്രമൈതാനത്താണ് ഇരുന്നത്. പിന്നീടു രാജീവ് ഇതിനടുത്തുതന്നെയുള്ള പഞ്ചായത്ത് മൈതാനത്തെത്തി വാഹനങ്ങൾ പാർക്ക് ചെയ്തയിടത്ത് ഇരുന്നു. പിന്നീട് ഇവിടെ കിടന്നുറങ്ങി . സമീപത്തു നിർത്തിയിട്ടിരുന്ന മിനി ബസ് രാജീവിനെ കാണാതെ പിന്നോട്ടെടുക്കവെ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. നിർത്താതെ പോയ ബസ് പൊലീസ് പിന്തുടർന്നു പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. രാജീവിന്റെ സംസ്കാരം നടത്തി. സഹോദരി: രാജി. 

കെട്ടുറപ്പുള്ള വീടെന്ന സ്വപ്നം ബാക്കി 
കെട്ടുറപ്പുള്ള വീടെന്ന വലിയ സ്വപ്നം യാഥാർഥ്യമാകും മുൻപേ വീടിന്റെ അത്താണിയായ മകനെ വിധി തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ് കണ്ണനല്ലൂർ ചേരീക്കോണം സ്വദേശികളായ രാജുവും കശുവണ്ടി തൊഴിലാളിയായ പൊന്നമ്മയും. കണ്ണനല്ലൂരിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന കലാപരിപാടി കാണാൻ അമ്മയ്ക്കൊപ്പം എത്തിയ രാജീവ് പഞ്ചായത്ത് മൈതാനത്ത് ഉറങ്ങുമ്പോൾ മിനി ബസ് കയറിയിറങ്ങി മരിക്കുകയായിരുന്നു. പരിപാടി കാണാൻ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അമ്മ നിർബന്ധിച്ചതിനെ തുടർന്നാണ് രാജീവും അമ്മയ്ക്ക് ഒപ്പം പോയത്. 

ആദ്യം അമ്മയ്ക്കൊപ്പം പരിപാടി കാണാൻ ഇരുന്ന രാജീവ് പിന്നീട് സമീപത്തെ പഞ്ചായത്ത് മൈതാനത്തേക്ക് മാറിയിരിക്കുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരു ചക്രവാഹനത്തിന് മുകളിൽ ഇരുന്ന രാജീവ് പിന്നീട് തറയിലേക്ക് മാറിക്കിടന്നപ്പോഴാണ് പിന്നോട്ടെടുത്ത മിനി ബസിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയത്. പരിപാടി കാണാൻ എത്തിയവരാണ് രക്തത്തിൽ കുളിച്ചു കിടന്ന രാജീവിനെ കണ്ടത്.

ആൾക്കൂട്ടം കണ്ട് രാജീവിന്റെ അമ്മ ഒ‍ാടിയെത്തിപ്പോഴാണ് അപകടത്തിൽപെട്ടത് മകനാണെന്ന് തിരിച്ചറിഞ്ഞത്. കൽപണി തൊഴിലാളിയാണ് രാജീവ്. പഞ്ചായത്ത് അനുവദിച്ച വീടിന്റെ അടിസ്ഥാനം പൂർത്തിയാകുന്നതേയുള്ളു. വീട് നിർമാണം പൂർത്തിയായ ശേഷം  രാജീവിന്റെ വിവാഹവും നടത്താനുള്ള തയാറെടുപ്പിലായിരുന്നു മാതാപിതാക്കൾ. അതിനിടെയാണ് വീടിന്റെ അത്താണിയായ മകന്റെ അപ്രതീക്ഷിതമായ വേർപാട് ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com