ദേശീയപാത 66: ഉണ്ടായിരുന്ന സ്റ്റാൻഡുകൾ നഷ്ടമായി; ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനിടമില്ലാതെ തൊഴിലാളികൾ
![kollam-autodrivers കൊട്ടിയത്തെ താൽക്കാലിക ഓട്ടോ സ്റ്റാൻഡ്. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2024/3/27/kollam-autodrivers.jpg?w=1120&h=583)
Mail This Article
കൊല്ലം∙ ദേശീയപാത 66ന്റെ വികസനത്തിലൂടെ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള ജംക്‌ഷനുകളിൽ ഓടിയിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് നഷ്ടകാലം. ഉണ്ടായിരുന്ന സ്റ്റാൻഡുകൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടമായതോടെയാണ് പ്രശ്നങ്ങൾ കൂടിയത്. ഇടവഴികളിലും നിർമാണം പുരോഗമിക്കുന്ന മേൽപാലങ്ങളുടെ അടിയിലുമായാണ് നിലവിൽ ഓട്ടോകൾ പാർക്ക് ചെയ്യുന്നത്.
സ്റ്റാൻഡിനുള്ള സ്ഥലം അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കണ്ടെത്തി നൽകേണ്ടത്. സർവീസ് റോഡു കൂടി വരുന്നതോടെ ഓട്ടോറിക്ഷകൾ പാർക്കു ചെയ്യാൻ ഇടമില്ലാതെ വരുമെന്നാണ് ഇവരുടെ ആധി. കൊട്ടിയം ജംക്‌ഷനിൽ 200ൽ അധികം ഓട്ടോറിക്ഷകളുണ്ട്. കണ്ണനല്ലൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഇപ്പോൾ താൽക്കാലികമായി പാർക്ക് ചെയ്യുന്നത്.
ക്രമം അനുസരിച്ച് ഒരു ഓട്ടോറിക്ഷ കണ്ണനല്ലൂർ റോഡിൽ നിർത്തും. അതിൽ വേണം യാത്രക്കാർ കയറാൻ. ബാക്കിയുള്ള ഓട്ടോറിക്ഷകൾ പൊടിയും ചൂടും സഹിച്ച് താൽകാലികമായി ക്രമീകരിച്ചയിടത്തിലാണ് നിർത്തുന്നത്. കൊട്ടിയത്തു മാത്രമല്ല ദേശീയപാത വികസനം നടക്കുന്ന എല്ലായിടത്തും സമാന പ്രശ്നമുണ്ടെന്ന് ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ ഒന്നടങ്കം പറയുന്നു.
മറ്റേതെങ്കിലും സൗകര്യമുള്ള സ്ഥലം കണ്ടെത്തേണ്ടി വരും. ജില്ലയിൽ ദേശീയപാതയുടെ വശങ്ങൾ സർവീസ് നടത്തുന്ന ആയിരക്കണക്കിന് ഓട്ടോറിക്ഷകളുണ്ടെന്നാണ് കണക്ക്. വികസനത്തിന്റെ ഭാഗമായി തണൽ വിരിച്ചിരുന്ന മരങ്ങൾ മുറിച്ചു മാറ്റിയതോടെ വിശ്രമിക്കാൻ പോലും സ്ഥലമില്ലാതായെന്ന് ദേശീയപാത ഓരത്തെ പലയിടത്തെയും ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.