ADVERTISEMENT

കൊല്ലം ∙ കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞ് മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു കടൽക്ഷോഭത്തിൽ നേരിയ കുറവുണ്ടായെങ്കിലും കടൽ ഇന്നലെയും പ്രക്ഷുബ്ധമായി. 2 ദിവസത്തിനുള്ളിൽ ഇവിടെ ഇരുപതോളം വീടുകൾ തകർന്നു. ഇരുപതോളം വീടുകൾ ഏതു നിമിഷവും കടലെടുക്കുമെന്ന ഭീഷണിയിലാണ്. 2 ദിവസമായി കടലാക്രമണം രൂക്ഷമായിട്ടും അധികൃതർ തുടരുന്ന നിസംഗതയിൽ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. കടലാക്രമണത്തിനിരയായവർ ബന്ധുവീടുകളിലേക്കും താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്കും മാറി. പ്രദേശത്തെ റോഡ്, ചെറുവഴികൾ, ക്ലബ്, കടകൾ, മതിലുകൾ, അങ്കണവാടി തുടങ്ങിയവയെല്ലാം തകർന്നു.

കോടികളുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക കണക്ക്. ഇന്നലെ രാവിലെ മുതൽ ശാന്തമായിരുന്ന കടൽ ഉച്ചയോടെ വലിയ തിരമാലകൾ ഉയർത്തി. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ കടലെടുത്തതിനപ്പുറം വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഓരോ മണിക്കൂറിലും പ്രദേശത്തെ കരയെ കടൽ കൂടുതലായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ആളുകൾ മറ്റു സ്ഥലങ്ങളിലേക്കു മാറുന്നത് കൊണ്ടാണ് ആളപായം സംഭവിക്കാത്തത്. സംഭവത്തിൽ അധികൃതർക്കെതിരെ പ്രദേശത്ത് പ്രതിഷേധം ആളിപ്പടരുകയാണ്.നേതാജി നഗർ, ബീച്ച് നഗർ, തിരുവാതിര നഗർ എന്നീ ഭാഗങ്ങളിലെ 450 കുടുംബങ്ങളെയാണ് മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്തെ കടലാക്രമണം ബാധിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കടലാക്രമണം മൂലം നൂറിലേറെ വീടുകൾ തകർന്നു കഴിഞ്ഞു.  അധികാരികളും ജനപ്രതിനിധികളും പരസ്പരം പഴി ചാരുകയാണെന്നും പ്രശ്നത്തിന് പരിഹാരം നിർദേശിക്കാനോ നടപടി സ്വീകരിക്കാനോ ആരും തയാറാവുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി. യുഡിഎഫ് സ്ഥാനാർഥി കൂടിയായ എൻ.കെ.പ്രേമചന്ദ്രൻ എംപി, ബിജെപി കൊല്ലം ലോക്സഭ സ്ഥാനാർഥി കൃഷ്ണകുമാർ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ തുടങ്ങി നിരവധി പേർ സ്ഥലം സന്ദർശിച്ചു.

വാടക വീടുകൾ തേടി നാട്ടുകാർ
കൊല്ലം ∙ കടലാക്രമണം രൂക്ഷമായതോടെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കും വാടക വീടുകളിലേക്കും മാറി താമസിക്കുകയാണ് നാട്ടുകാർ. അതിന് സാധിക്കാത്തവർ തീരദേശ റോഡരികിൽ സാധനങ്ങൾ വച്ചു റോഡരികിലും മറ്റു കടത്തിണ്ണകളിലും മറ്റും കഴിച്ചു കൂട്ടുകയാണ്. ഇവരിൽ ഭൂരിഭാഗം ആളുകൾക്കും തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതി പ്രകാരം ലഭിക്കേണ്ട 10 ലക്ഷം രൂപ പൂർണമായും ലഭിക്കാത്തവരാണ്. പാതി ലഭിച്ചവരും സ്ഥലത്തിനുള്ള തുക മാത്രം ലഭിച്ചവരും ഈ കൂട്ടത്തിലുണ്ട്. ഈ തുകയ്ക്ക് എവിടെ വീട് നിർമിക്കാനാവുമെന്ന ചോദ്യവും ബാക്കിയാണ്.

കടൽക്ഷോഭത്തിൽ മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്തു തകർന്ന വീട്, 2) കടലാക്രമണത്തിൽ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് മുണ്ടയ്ക്ക്ൽ വെടിക്കുന്ന് പ്രദേശവാസികൾ റോഡിൽ കഞ്ഞിവച്ചു നടത്തിയ പ്രതിഷേധത്തിൽ നിന്ന്.
കടൽക്ഷോഭത്തിൽ മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്തു തകർന്ന വീട്, 2) കടലാക്രമണത്തിൽ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് മുണ്ടയ്ക്ക്ൽ വെടിക്കുന്ന് പ്രദേശവാസികൾ റോഡിൽ കഞ്ഞിവച്ചു നടത്തിയ പ്രതിഷേധത്തിൽ നിന്ന്.

റോഡ് ഉപരോധിച്ച് നാട്ടുകാർ
കടലാക്രമണത്തിൽ സർവവും നഷ്ടപ്പെട്ട തീരവാസികളുടെ പ്രതിഷേധം അണപൊട്ടി. സ്ത്രീകളും കുട്ടികളും അടക്കം നാട്ടുകാർ തീരദേശ പാതയിൽ പലയിടത്തും റോഡ് ഉപരോധിച്ചു. രാവിലെ ഏഴിന് ആരംഭിച്ച റോഡ് ഉപരോധ സമരം 14 മണിക്കൂറിനു ശേഷം കലക്ടർ എൻ.ദേവീദാസ് നേരിട്ടെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് രാത്രിയോടെ അവസാനിപ്പിച്ചത്. 2 ദിവസത്തിനകം വിഷയത്തിൽ തീരുമാനം എടുക്കുമെന്നാണ് കലക്ടർ അറിയിച്ചത്. 2 ദിവസത്തിനുള്ളിൽ പുലിമുട്ട് നിർമാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ കോർപറേഷൻ, ഫിഷറീസ്, കിഫ്‌ബി എന്നിവരുമായി ചർച്ച നടത്തുമെന്നും അതിൽ പ്രദേശവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നുമാണ് കലക്ടർ ഉറപ്പ് നൽകിയത്. അല്ലെങ്കിൽ 2 ദിവസത്തിനു ശേഷം സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇന്നലെ രാത്രി 9ന് കൊച്ചുപിലാമ്മൂട് പാലത്തിൽ വച്ചു നടത്തിയ ചർച്ചയിലാണ് തീരുമാനം.

കടലാക്രമണത്തിന്റെ തോത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു കുറഞ്ഞെങ്കിലും പ്രതിഷേധത്തിന്റെ തോത് ഇതുവരെ കാണാത്ത തരത്തിലേക്ക് ഉയരുകയായിരുന്നു ഇന്നലെ. കടുത്ത ചൂടിൽ റോഡിൽ കഞ്ഞി വിളമ്പിയും റോഡ് ഉപരോധിച്ചുമാണ് ഇന്നലെ പ്രദേശവാസികൾ പ്രതിഷേധിച്ചത്. ഇന്നലെ അതിരാവിലെ തന്നെ പ്രദേശവാസികൾ സംഘടിച്ചു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ 7 മണിയോടെ തീരദേശ റോഡിന് കുറുകെ ഗതാഗതം സ്തംഭിപ്പിച്ചു. കല്ലുകൾ, വാഹനങ്ങൾ, പഴയ ഫ്രിജുകൾ തുടങ്ങിയവ കൊണ്ട് 300 മീറ്ററിനുള്ളിൽ ഇരുഭാഗത്തുമായി പരിസരവാസികൾ റോഡ് അടച്ചു. ഇതിനുള്ളിൽ ഷെഡ് കെട്ടി സ്ത്രീകളടക്കമുള്ളവർ ഇരുന്ന് പ്രതിഷേധിച്ചു.രാവിലെ 9ന് റോഡിൽ തന്നെ അടുപ്പ് കൂട്ടി കഞ്ഞി വച്ചു എല്ലാവർക്കും വിതരണം ചെയ്തു. പൊലീസും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം സംഭവ സ്ഥലത്തെത്തുകയും കടലാക്രമണം നടന്ന ഇടങ്ങൾ സന്ദർശിക്കുകയും ചെയ്തു.

ഉച്ചയ്ക്കു ശേഷം പ്രതിഷേധം കൊല്ലം–പരവൂർ തീരദേശ റോഡിന്റെ തുടക്ക ഭാഗമായ ബീച്ച് റോഡിന് സമീപത്തേക്ക് മാറ്റി.  വൈകിട്ട് 5 മണിയോടെ പ്രതിഷേധം ചിന്നക്കടയിൽ നിന്നു ബീച്ചിലേക്കുള്ള റോഡിലെ കൊച്ചുപിലാംമൂട് പാലത്തിലേക്ക് മാറ്റി. പാലത്തിൽ കുത്തിയിരുന്നു ജനം പ്രതിഷേധം തുടർന്നതോടെ ബീച്ചിലേക്കുള്ള പ്രധാന വഴിയും സ്തംഭിച്ചു. സബ് കലക്ടർ മുകുന്ദ് താക്കൂർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രദേശവാസികൾ പറയുന്ന സ്ഥലത്ത് താൽക്കാലികമായി താമസിക്കാൻ സജ്ജീകരണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടർന്ന് രാത്രിയോടെ കലക്ടർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയായിരുന്നു.

നാട്ടുകാരുടെ ആവശ്യങ്ങൾ
∙ കടലാക്രണത്തിൽ നിന്നു രക്ഷ തേടാൻ ശാശ്വതമായ പരിഹാരം കണ്ടെത്തുക.
∙ വീട് നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക.
∙ പുനർഗേഹം പദ്ധതിയിലെ തുക 15 ലക്ഷം രൂപയായി വർധിപ്പിക്കുക.
∙ നിലവിലെ 10 ലക്ഷം രൂപ എത്രയും പെട്ടെന്നു വിതരണം ചെയ്യുക.
∙ പുലിമുട്ട്, കടൽഭിത്തി എന്നിവ അടിയന്തരമായി സ്ഥാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com