ADVERTISEMENT

ഉയർന്ന താപനിലയാണ് എങ്ങും. അന്തരീക്ഷത്തിന് മാത്രമല്ല, തിരഞ്ഞെടുപ്പു രംഗത്തും. തൃക്കവൂർ കുരുമ്പനമൂട്  ദുർഗാദേവി ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് ഉച്ചഭാഷിണിയും വൈദ്യുത അലങ്കാരങ്ങളും അഴിച്ചു മാറ്റുകയാണ്. അപ്പോഴാണ് ഒരു ഘോഷയാത്രയുടെ വരവ്. കുതിരയും ബാൻഡ് മേളവും ‘ഓലക്കുടിൽ’ കെട്ടിയ വാഹനത്തിൽ ചെണ്ടമേളവും. അതിനു പിന്നിൽ തുറന്ന വാഹനത്തിൽ ഇടതുമുന്നണി സ്ഥാനാർഥി എം.മുകേഷ്. പിന്നിൽ അൻപതോളം ഇരുചക്രവാഹനങ്ങളിൽ എഐവൈഎഫിന്റെയും ഡിവൈഎഫ്ഐയുടെ പതാകയുമായി യുവത. സ്ഥാനാർഥിയുടെ സ്വീകരണ യാത്ര,  ഇടയ്ക്ക് റോഡ‍് ഷോയായി മാറി. 

പനയം ചാറുകാട് വായനശാല ജംക്‌ഷനിൽ നിന്നാരംഭിച്ച പര്യടനം ചാലിൽ മുക്ക്, മുല്ലവിള മുക്ക്, എകെജി ജംക്‌ഷൻ പിന്നിട്ട് കുരുമ്പന മൂട്ടിലേക്ക് പോകുമ്പോൾ കാഞ്ഞിരം കുഴി ജംക്‌ഷനിൽ നിന്നാണ് ഇരുചക്രവാഹന സംഘം സ്ഥാനാർഥിക്ക് ഒപ്പം ചേർന്നത്. അനൗൺസ്മെന്റ് വാഹനം  കടന്നു പോകുമ്പോൾ വീടുകളിൽ നിന്നു സ്ത്രീകളും മറ്റും മുറ്റേത്തേക്കിറങ്ങും. വാഹനത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന സ്ഥാനാർഥിക്കു നേരെ അവർ കൈ വീശും. 

കുരുമ്പനമൂട്ടിൽ  ഉത്സവം കഴിഞ്ഞതിന്റെ ആലസ്യമില്ല. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ നോട്ട്ബുക്കും പേനയും ചുവന്ന ഹാരവുമായി കാത്തുനിൽക്കുന്നു. മിക്ക കേന്ദ്രങ്ങളിലും മുകേഷിനെ സ്വീകരിക്കുന്നത് നോട്ട് ബുക്കും പേനയും നൽകിയാണ്. തിരഞ്ഞെടുപ്പു കഴിയുമ്പോൾ അതു നിർധന വിദ്യാർഥികൾക്ക് സൗജന്യമായി നൽകും.

ഹാരവും ബുക്കും സ്വീകരിച്ച ശേഷം മുകേഷ് മൈക്ക് കയ്യിലെടുത്തു. കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന താൻ, 7 വർഷം മുൻപ് മുൻപ് നിയമസഭാ സ്ഥാനാർഥി ആയപ്പോൾ ഉയർന്ന വിമർശനം ഓർമപ്പെടുത്തും. ‘ഇയാൾക്കെന്തറിയാം. ഇയാൾക്കെന്ത് ചെയ്യാൻ പറ്റും’ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. 7 വർഷം കഴിഞ്ഞപ്പോൾ 1748 കോടി രൂപയുടെ വികസനം കൊണ്ടുവന്നെന്ന് മുകേഷ് പറയും. എന്നിട്ട് എതിർ സ്ഥാനാർഥികൾക്ക് വിമർശനം. ബിജെപി സ്ഥാനാർഥി വെറുതേ വാഗ്ദാനം നൽകുകയാണ്. മറ്റൊരു പ്രധാന സ്ഥാനാർഥി വ്യാജ കണക്കുകളാണ് നിരത്തുന്നത്. വിമർശനങ്ങൾക്ക് ശേഷം ഒരു സ്വകാര്യം ചെവിയിൽ എന്ന പോലെ പറയും–2 കൊല്ലത്തുകാരും ഒരു തിരുവനന്തപുരത്തുകാരനുമല്ല. കൊല്ലത്തുകാരനായ ഒരു സ്ഥാനാർഥി ഒന്നേയുള്ളൂ. അതു എം.മുകേഷ് എന്ന ഞാനാണ്’. 

അഷ്ടമുടി എച്ച്എസാണ് അടുത്ത കേന്ദ്രം. കുരുമ്പനമൂട്ടിൽ നിന്നു തിരിക്കുമ്പോൾ ഇരുചക്ര വാഹന സംഘം മുന്നിൽ.  പഞ്ചായത്ത് ഓഫിസ് സ്റ്റേഡിയത്തിന് മുന്നിൽ എത്തിയപ്പോഴാണ് കുതിര. മുഖദാവിൽ വോട്ട് ചോദിക്കാൻ വന്നതാണ് എന്ന  മുഖവുരയോടെ മുകേഷ് കാര്യങ്ങൾ പറയും. അവിടെ നിന്നു കാഞ്ഞിരം കുഴി വരെ ഇരുചക്രവാഹന സംഘം ഉണ്ടായിരുന്നു. പിന്നെ സികെപി രശ്മി തിയറ്റർ, കയർസംഘം മുക്ക്, അരീക്കകുഴി,  കുളത്തിൻകര...

ഉച്ചകഴിഞ്ഞ് കൊല്ലം നഗരത്തിലായിരുന്നു പര്യടനം. കന്റോൺമെന്റ് വായനശാല ജംക്‌ഷനിൽ നിന്നു തുടക്കം. ആണ്ടാമുക്കം, പണ്ടകശാല, പുള്ളിക്കട, ഇലങ്കത്ത് വെളി, ജവാഹർ ജംക്‌ഷൻ, സൺഡേ കോളനി, വിഷ്ണുത്തു കാവ്. പര്യടനം രാത്രി വരെ നീണ്ടു. ചാറുകാട് വായനശാല ജംക്‌ഷനിൽ മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഇന്നലെ പര്യടനം ഉദ്ഘാടനം ചെയ്തത്.    സ്വീകരണ കേന്ദ്രങ്ങളിൽ മുകേഷ് എത്തുന്നതിനു മുൻപ് പൈലറ്റ് പ്രസംഗകർ രാഷ്ട്രീയവും വികസനവും തകർത്തു പറയും. ‘വികസനത്തിന്റെ പെരുമഴ പെയ്യിച്ച...’എന്ന വാഹന അനൗൺസ്മെന്റിന്റെ ചുവടു പിടിച്ചാണ് പ്രസംഗം. വി.കെ.അനിരുദ്ധൻ, എ.എം.ഇക്ബാൽ, സിപിഐ നേതാവ് രാജീവ്, കേരള കോൺഗ്രസ് (എം) നേതാവ് ഇക്ബാൽകുട്ടി തുടങ്ങിയവരാണ് പൈലറ്റ് പ്രസംഗകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com