കര മണ്ണ് കടത്തലും നിലം നികത്തലും വ്യാപകമെന്ന് ആക്ഷേപം
Mail This Article
ചാത്തന്നൂർ ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കര മണ്ണ് കടത്തലും നിലം നികത്തലും വ്യാപകമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം പുലർച്ചെ ചാത്തന്നൂർ തിരുമുക്ക് കുടുക്കറപ്പണ തോടിനു സമീപം കുറെയേറെ ലോഡ് മണ്ണ് തള്ളി. പുലർച്ചെയാണ് 15 ലോഡ് മണ്ണ് എത്തിച്ചത്.ശബ്ദം കേട്ട് ഉണർന്നെത്തിയവരെ മാരകായുധങ്ങൾ കാട്ടി നിലം നികത്തിയവർ ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു.
തോടിനോടു ചേർന്നു നീർച്ചാൽ ഉള്ള ഭൂമി മാസങ്ങൾക്കു മുൻപ് ഇതേ രീതിയിൽ നികത്തിയിരുന്നതായി അറിയുന്നു. പൊലീസും വില്ലേജ് അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. മഴക്കാലത്തു സമീപത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥലമാണ് ഇത്. തുടർന്നു നാട്ടുകാരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റുകയാണ് പതിവ്. ബന്ധപ്പെട്ട അധികൃതർ വേഗം നടപടിയെടുത്തില്ലെങ്കിൽ വീണ്ടും സമീപവാസികൾ കഷ്ടപ്പെടുമെന്നു നാട്ടുകാർ പറഞ്ഞു.