പെരുമഴയിൽ വീട് തകർന്നു; അമ്മയും മകളും മഴയത്ത് നിന്നത് മണിക്കൂറുകൾ
Mail This Article
പട്ടാഴി∙ പെരുമഴയിൽ വീട് തകർന്ന് അമ്മയും മകളും പെരുമഴയത്ത് നിൽക്കേണ്ടി വന്നത് മണിക്കൂറുകൾ. ഒടുവിൽ നാട്ടുകാർ സംരക്ഷണമൊരുക്കി. പട്ടാഴി ദർഭ പ്ലാവിളയിൽ അന്നമ്മയുടെ വീടാണ് പെരുമഴയിൽ തകർന്നത്. കുടുംബ വഴക്കിനെ തുടർന്നു തൊട്ടപ്പുറത്തെ അമ്മയുടെ കൂടെയാണ് ഭർത്താവിന്റെ താമസം. വീട് തകർന്നയുടൻ അന്നമ്മയും മകളും ഇവിടെ അഭയം തേടിയെത്തിയെങ്കിലും കയറ്റിയില്ല. സമീപത്തെ മറ്റു വീടുകളൊക്കെ ഏറെ അകലെയാണ്.
പിന്നീട് പഞ്ചായത്തംഗവും നാട്ടുകാരും ഇവരെ മറ്റു വീടുകളിലെത്തിച്ചു. അപ്പോഴേക്കും മഴ നനഞ്ഞ് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് അമ്മയും മകളും മാറിയിരുന്നതായി നാട്ടുകാർ പറഞ്ഞു. വീട്ടുജോലിക്കു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് അന്നമ്മയുടെ ജീവിതം. ഒടുവിൽ പ്രദേശത്തെ ചെറുപ്പക്കാർ ചേർന്നു താൽക്കാലിക ഷെഡൊരുക്കി ഇവരെ താമസിപ്പിച്ചു. ചെറിയ കാറ്റടിച്ചാൽ പോലും മറിഞ്ഞു വീഴുന്ന അവസ്ഥയിലാണ് ഷെഡ്.