ADVERTISEMENT

എരുമേലി/ മുണ്ടക്കയം ∙ കാനന പാതയിൽ കാട്ടാന സാന്നിധ്യം സംബന്ധിച്ചു വനംവകുപ്പിന്റെ മുന്നറിയിപ്പ് തുടരുമ്പോഴും പാതയിൽ തീർഥാടക പ്രവാഹം. ഇന്നലെയും നിയന്ത്രണാതീതമായ തിരക്കാണ് പാതയിൽ കണ്ടത്.

ആനയിറക്കം: കാരണങ്ങൾ

ആനകളുടെ ഇഷ്ട ഭക്ഷണമായ ചണ്ണ, വയറ സസ്യങ്ങൾ ഏറെക്കുറെ വനത്തിൽ ഇല്ലാതാകുന്നു. അടിക്കടി ഉണ്ടാകുന്ന കാട്ടുതീ അടിക്കാട് നശിപ്പിച്ചതോടെ ആനകൾ കൂട്ടമായി കാടിറങ്ങുകയാണ്. മണ്ഡല, മകരവിളക്ക് സീസണിൽ തീർഥാടകർ കാനനപാതയിൽ ഉപേക്ഷിക്കുന്ന ഭക്ഷണം തേടി കാട്ടാനകൾ എത്തുകയാണ്. പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിലൂടെയുള്ള പരമ്പരാഗത പാത മണ്ഡല–മകര വിളക്ക് സീസണിൽ മാത്രമാണ് തുറക്കുന്നത്.

രാത്രി യാത്രയരുത്

വർഷങ്ങളായി കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ കാനനപാതയിലെ രാത്രി യാത്രയ്ക്കു വനം വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 5 മുതൽ വെളുപ്പിന് 6വരെ കാനനപാതയിലൂടെയുള്ള യാത്ര അപകടമാണ്. കാട്ടാനകളുടെ എണ്ണം കൂടി. വന്യജീവികൾ ഏറെയുള്ള മേഖലയാണിത്. അവയോട് അകലം പാലിച്ചു മാത്രം യാത്ര നടത്തണമെന്നും വനംവകുപ്പ് പറയുന്നു.

‘കടുത്ത നിയന്ത്രണം പ്രശ്നം’

കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണു പ്രശ്നമെന്നു വനസംരക്ഷണസമിതി പ്രവർത്തകർ പറയുന്നു. ഇടമുറിയാതെ തീർഥാടക പ്രവാഹം ഉണ്ടാകുമ്പോൾ ആനകൾ വഴിമാറി നിൽക്കുമെന്നാണ് ഇവർ പറയുന്നത്. നിത്യമായ ശരണം വിളികളും മനുഷ്യ സാന്നിധ്യവും നന്നായി തിരിച്ചറിയുന്ന ആനകൾ ഉൾവനത്തിലേക്കു മടങ്ങുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അയ്യപ്പന്മാർ പറയുന്നു നിബന്ധന പാലിക്കണം

  രാജീവ് കുമാർ
രാജീവ് കുമാർ

കാനനപാത വഴി 30 വർഷമായി ശബരിമലയിൽ പോകുന്ന ആളാണ്. വ്രത ശുദ്ധിക്കൊപ്പം കാനന പാതയിൽ നല്ല ശ്രദ്ധയും കാട്ടിയാൽ ദുരന്തങ്ങൾ ഒഴിവാക്കാനാകും. കാട്ടിലൂടെ പോകുമ്പോൾ സ്വയം സുരക്ഷയാണ് അനിവാര്യം. പൊലീസിന്റെയും വനപാലകരുടെയും നിബന്ധനകൾ പാലിക്കണം.
രാജീവ് കുമാർ, ചെന്നൈ വിളിക്കം

അയ്യപ്പ ക്ഷേത്രം സെക്രട്ടറി ഇത് വിനോദസഞ്ചാരമല്ല

   പ്രദീപ്
പ്രദീപ്

കാട്ടിലൂടെയുള്ള യാത്ര ഭീതി നിറഞ്ഞതാകുന്നതു സഞ്ചാരികളുടെ കുഴപ്പം കൊണ്ടു തന്നെയാകണം. ഇത് ഒരു തീർഥാടനമാണ്. വിനോദ സഞ്ചാരമായി മാറിയാൽ ദുരന്തങ്ങൾ ഉണ്ടാകും. രാത്രിയിൽ യാത്ര ഒഴിവാക്കണം. ഇടത്താവളങ്ങളിൽ കർശന സുരക്ഷ ഉറപ്പാക്കണം.
പ്രദീപ്,ചെന്നൈ സ്വദേശി

2,29,143

ഇക്കൊല്ലം കനത്ത തീർഥാടക പ്രവാഹം ദൃശ്യമാകുന്ന കാനനപാതയിലൂടെ ഞായറാഴ്ച വരെ പോയതു 2,29,143 പേർ. വനംവകുപ്പിന്റേതാണു കണക്ക്. വൃശ്ചികം ഒന്നു മുതലുള്ള കണക്കാണിത്.ആകെ ദൂരം എരുമേലിയിൽ നിന്നു പമ്പ വരെ 37 കിലോമീറ്റർ,പെരിയാർ കടുവ സങ്കേതത്തിലൂടെ 21 കിലോമീറ്റർ

കാനന പാതയിലെ യാത്ര ഇങ്ങനെ

എരുമേലിയിൽ പേട്ട തുള്ളി കാളകെട്ടി അമ്പലത്തിലെത്തുന്ന ഭക്തർ അഴുതയിൽ സ്നാനത്തിനു ശേഷമാണ് മലകയറുന്നത്. കുഴിമാവ് വഴിയെത്തുന്ന ഭക്തരും മുക്കുഴിയിലേക്കു നടന്നു കയറും.

വന്യമൃഗ സാന്നിധ്യമില്ലാതെ സഞ്ചരിക്കാവുന്ന മേഖല

എരുമേലി, പേരൂർത്തോട്, ഇരുമ്പൂന്നിക്കര മേഖലകളിൽ മനുഷ്യവാസമുണ്ട്. തുടർന്നു കോയിക്കക്കാവ് മുതൽ വനം തുടങ്ങുമെങ്കിലും ആനകൾ കുറവാണ്. എന്നാൽ കാട്ടുപോത്തുകൾ ഉണ്ടാകും.ഇവ മിക്കപ്പോഴും അപകടകാരികളല്ല.

വന്യമൃഗസാന്നിധ്യം ഇവിടെയെല്ലാം

അഴുതാനദി കടക്കുന്നതോടെ പെരിയാർ കടുവ സങ്കേതം തുടങ്ങും. തുടർന്നുള്ള 21 കിലോമീറ്റർ സംരക്ഷിതവനമാണ്. കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. കല്ലിടാംകുന്ന്, ഇഞ്ചിപ്പാറ, വെള്ളച്ചീനിത്താവളം, മുക്കുഴി, വെള്ളാരംചെറ്റ, പുതുശേരി, കരികിലാംതോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലേക്കെത്തിച്ചേരും. ഈ പാതയിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്. കുത്തിറക്കവും കയറ്റങ്ങളുമുള്ള മേഖല കടന്ന് അഴുതയിൽ നിന്നു പമ്പയിലെത്താൻ കുറഞ്ഞത് 7 മണിക്കൂർ വേണ്ടിവരും. ഇതുവഴി തീർഥാടകർ ഒറ്റയ്ക്കു സഞ്ചരിക്കുന്നത് അഭികാമ്യമല്ല. രാത്രിയാത്രാ വിലക്കിന്റെ പശ്ചാത്തലത്തിൽ എരുമേലി നിന്നുള്ള യാത്ര 3 ദിവസം വരെ നീളാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com