പ്രാർഥനാവിശുദ്ധിയുടെ പുതിയ ഉയരങ്ങളിലേക്ക് ഈ ദേവാലയങ്ങൾ
Mail This Article
കാഞ്ഞിരപ്പള്ളി ∙ അക്കരപ്പള്ളി, പഴയപള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന പുരാതന മരിയൻ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് പള്ളി ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം. സിറോ മലബാർ സഭാ സിനഡിലാണു പഴയപള്ളിക്കു ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം എന്ന പദവി നൽകാൻ തീരുമാനമായത്. പുതിയ പദവി ലഭിച്ചതോടെ വർഷംതോറും മേജർ ആർച്ച് ബിഷപ് പള്ളിയിൽ സന്ദർശനം നടത്തും. ദേവാലയത്തിലെ പ്രധാന തിരുസ്വരൂപം പരിശുദ്ധ കന്യകാമറിയത്തിന്റെയാണ്. എട്ടുനോമ്പു തിരുനാൾ പ്രശസ്തമാണ്.
ചരിത്രം കടന്ന് കാഞ്ഞിരപ്പള്ളി പഴയ പള്ളി
കാഞ്ഞിരപ്പള്ളി ∙ പഴയ ചെമ്പകശേരി രാജ്യത്തിൽ ഉൾപ്പെട്ട നിലയ്ക്കൽ മേഖലയിൽനിന്ന് എഡി 1319ൽ ക്രൈസ്തവർ മാതാവിന്റെ രൂപവും കർത്താവിന്റെ ക്രൂശിത രൂപവും എടുത്തു കാഞ്ഞിരപ്പള്ളിയിലും പാഴൂർതടത്തിലുമെത്തി. അരുവിത്തുറ പളളിയായിരുന്നു ആദ്യകാലത്ത് അവരുടെ ആശ്രയം. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം കേട്ട് എഡി 1449ൽ തെക്കുംകൂർ രാജാവ് പള്ളിയും അങ്ങാടിയും വയ്ക്കുന്നതിനു കരം ഒഴിവാക്കി ഭൂമി നൽകി.
മരത്തടികളാൽ പള്ളി നിർമിച്ച് 1449 സെപ്റ്റംബർ 8ന് ആദ്യമായി പള്ളിയിൽ ദിവ്യബലി അർപ്പിച്ച് പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാൾ ആഘോഷിച്ചു. ഇപ്പോൾ എട്ടുനോമ്പു തിരുനാളിന്റെ പൊതിച്ചോർ വിതരണവും നേർച്ചക്കഞ്ഞി വിതരണവും പ്രശസ്തമാണ്. പഴയ പള്ളിയങ്കണത്തിലെ കരിങ്കൽ കുരിശ് 1614ൽ നിർമിച്ചതാണെന്നാണു വിശ്വാസം.