ADVERTISEMENT

കുറവിലങ്ങാട് ∙പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ഒന്നര മാസം കഴിഞ്ഞു. കാരിബാഗുകൾ ഉൾപ്പെടെ പല പ്ലാസ്റ്റിക് വസ്തുക്കളും ഇല്ലാതെ കടന്നു പോയ ഈ കാലയളവിൽ കണ്ട മാറ്റങ്ങൾ.

വ്യാപാര സ്ഥാപനങ്ങൾ

പച്ചക്കറി, പലവ്യഞ്ജനം ഉൾപ്പെടെ എന്തു വാങ്ങിയാലും പ്ലാസ്റ്റിക് കാരിബാഗിൽ കൊണ്ടുപോകുന്ന രീതി മാറി. എല്ലാം കടലാസിൽ പൊതിഞ്ഞു നൽകുന്നു. ചില കടകളിൽ തുണിസഞ്ചി വിൽപനയുണ്ട്. ഇതു വാങ്ങിയാൽ സ്ഥിരമായി ഉപയോഗിക്കാം. വീട്ടിൽ നിന്നു സഞ്ചി കൊണ്ടുവരുന്ന ഉപഭോക്താക്കൾക്കു അതിൽ സാധനങ്ങൾ കൊണ്ടു പോകാം. സഞ്ചി ഇല്ലെങ്കിൽ ബുദ്ധിമുട്ടും. രണ്ടോ മൂന്നോ കിലോഗ്രാം പഴം കടലാസിൽ പൊതിഞ്ഞു നൽകുക എളുപ്പമല്ലെന്ന് വ്യാപാരികൾ പറയുന്നു. പച്ചമീൻ പോലുള്ള സാധനങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു നൽകുന്നുണ്ട്.

സാധനങ്ങൾ പൊതിയാൻ റബർബാൻഡ് ഉപയോഗിക്കുന്ന രീതിയും മാറി. ചണനൂൽ ആണ് മിക്ക കടകളിലും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് കാരിബാഗുകൾ ഒഴിവാക്കിയതിനാൽ വ്യാപാര സ്ഥാപനങ്ങൾക്കു ചെലവ് കുറയുകയും ചെയ്തു. ചെറിയ സാധനങ്ങൾ പോലും കാരിബാഗിൽ നൽകുന്ന പതിവ് മാറി. ഹോട്ടലുകളിലെ പാഴ്സലുകളുടെ രീതിയും മാറി. ദോശയും പൊറോട്ടയും ഉൾപ്പെടെ എല്ലാം പൊതിഞ്ഞു നൽകുന്നത് വാഴയിലയിൽ. പഴയ പതിവ് തിരച്ചെത്തിയപ്പോൾ പാഴ്സൽ ഭക്ഷണത്തിനു രുചി കൂടിയെന്നു നാട്ടുകാർ.

വിവാഹം, സദ്യ

പ്ലാസ്റ്റിക് ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവ ഒഴിവായി. സദ്യയുടെ കൂടെ വെള്ളം തരുന്നത് സ്റ്റീൽ ഗ്ലാസുകളിൽ. പ്ലാസ്റ്റിക് പ്ലേറ്റിനു പകരം വാഴയില.

പഞ്ചായത്തുകൾ സംഘടനകൾ

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനു മാസങ്ങൾ മുൻപേ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ച പഞ്ചായത്തുകളാണു കുറവിലങ്ങാട് മേഖലയിൽ ഉള്ളത്. 8 പഞ്ചായത്തുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തു സ്ഥാപിച്ച ഷ്രെഡിങ് യൂണിറ്റിൽ സംസ്കരിക്കുന്നു.കഴിഞ്ഞ ദിവസം ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളിയിൽ നാലര കിലോമീറ്റർ പ്രദേശത്തു നിന്നു സന്നദ്ധ പ്രവർത്തകർ 4 ടണ്ണിലധികം പ്ലാസ്റ്റിക് ശേഖരിച്ചു. ഉഴവൂർ പഞ്ചായത്തിൽ എംസി റോഡ് കടന്നു പോകുന്ന മോനിപ്പള്ളി ചീങ്കല്ലേൽ മുതൽ, ആച്ചിക്കൽ വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്.

വഴിയോരത്തെ കാട് വെട്ടിത്തെളിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു. വഴിയോരത്തും ഓടകളിലും കിടന്ന മാലിന്യവും ശേഖരിച്ചു. കുടുംബശ്രീ പ്രവർത്തകർ, കർമസേന പ്രവർത്തകർ, സന്നദ്ധ സേവകർ എന്നിവർക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനവും തേടി. മാലിന്യം കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന് കൈമാറും. ബസിലും വാഹനത്തിലും ഇരുന്ന് യാത്രക്കാർ വലിച്ചെറിയുന്ന കുപ്പികളടക്കമുള്ളവയും വ്യാപാരികളും വ്യക്തികളും തള്ളുന്ന മാലിന്യവും വരെ എം.സി.റോഡരുകിലുണ്ട്

കുറവിലങ്ങാട്ട് പരിശോധന

കുറവിലങ്ങാട് ടൗണിൽ പഞ്ചായത്ത്, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തി‍ൽ നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്ലാസ്റ്റിക് സഞ്ചി, പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവയാണു പിടിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com