ചിറക്കടവ് മഹാദേവന് ആറാട്ട്
Mail This Article
ചിറക്കടവ് ∙ മഹാദേവൻ അമൃത വർഷണം നടത്തി ചിറയിലെ കുളത്തിൽ ആറാടി. ദേവന് ഒപ്പം ഭക്തരും കുളത്തിൽ ഇറങ്ങി മുങ്ങി നിവർന്നപ്പോൾ ചിറക്കടവ് മഹാദേവന്റെ ആറാട്ട് പൂർണമായി.ഈ സമയം ജലാശയത്തിൽ ആകാശ ഗംഗയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.
∙ കാഴ്ച വിരുന്നൊരുക്കി ആറാട്ടു വിളക്ക്
ആറാട്ടു കടവിലെ വലിയ വിളക്കിൽ നിന്നു കുളക്കരയിലെ കൽവിളക്ക്, നിരനിരയായി വച്ച ചെരാതുകൾ എന്നിവയിൽ ദീപങ്ങൾ തെളിച്ചതോടെ ആറാട്ടു കടവ് ദീപാലംകൃതമായി.സിനിമ സംവിധായകൻ മാർത്താണ്ഡൻ വലിയ വിളക്ക് തെളിച്ചു ആറാട്ടു വിളക്കിന് തുടക്കം കുറിച്ചു. ഭക്തിക്കൊപ്പം കാഴ്ച വിരുന്ന് ഒരുക്കിയ ആറാട്ടു വിളക്കിൽ ആയിരങ്ങൾ പങ്കെടുത്തു.
∙ വാദ്യഘോഷ അകമ്പടിയോടെ ആറാട്ട്
മന്ത്രങ്ങൾ ചൊല്ലി ഉത്സവ ബിംബം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആറാട്ട് കുളത്തിലേക്കു ആനയിച്ചു. കുളത്തിൽ പ്രത്യേകം സജ്ജമാക്കിയ ആറാട്ട് കടവിൽ ഉത്സവ ബിംബം ഒരു പീഠത്തിൽ വച്ചു.ബിംബം എടുത്ത് ആചാര്യൻ നാഭിയോളം വെള്ളത്തിൽ ഇറങ്ങി നിന്ന് ബിംബം ആയി 3 തവണ മുങ്ങി ഉയർന്നു. പുലർച്ചെ 1.30നോടെ ആറാട്ടു വരവും 2 മുതൽ 5 വരെ ആറാട്ട് എതിരേൽപ് നടന്നു.ബിംബം ശ്രീകോവിലിൽ എത്തിച്ച് ചൈതന്യത്തെ മൂല ബിംബത്തിലേക്ക് ആവാഹിച്ച് പുലർച്ചെ 5 ന് കൊടിമരത്തിന്റെ ധ്വജം മന്ത്രങ്ങളുമായി താഴെയിറക്കി.ഇതോടെ 10 ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി.