ഹെഡ് ലൈറ്റ് ഇട്ട് കുട്ടിക്കാനം മുതൽ മുണ്ടക്കയംവരെ; ജീവൻ രക്ഷിച്ചു കെഎസ്ആർടിസി ജിവനക്കാർ
Mail This Article
മുണ്ടക്കയം ∙ കെഎസ്ആർടിസി ബസിൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെട്ടു യാത്രക്കാരനെ ആശുപത്രിയിലാക്കി. ഇൗരാറ്റുപേട്ട സ്വദേശി കൊരണ്ടിപ്പള്ളിയിൽ സലീം സെയ്ദ് മുഹമ്മദിനാണ് (52) നെഞ്ചുവേദന അനുഭവപ്പെട്ടത്. കുമളിയിൽ നിന്നു കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ടൗൺ ടു ടൗൺ കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ സലീമിന് ഇന്നലെ രാവിലെ 8.45നാണു നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ഉടൻ തന്നെ കണ്ടക്ടർ പാലക്കാട് ചിറ്റൂർ സ്വദേശി സെന്തിൽകുമാർ, ഡ്രൈവർ കമ്പംമെട്ട് സ്വദേശി ബിനു കുരുവിള എന്നിവർ ചേർന്നു രോഗിയെ ആശുപത്രിയിലെത്തിച്ചു.
കുട്ടിക്കാനത്തു നിന്നു യാത്ര ആരംഭിച്ചപ്പോഴാണു സലീമിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. കണ്ടക്ടർ സെന്തിൽകുമാർ ഇൗ വിവരം കെഎസ്ആർടിസി അധികൃതരെ അറിയിക്കുകയും യാത്രക്കാരുടെ സമ്മതത്തോടെ ബസ് ആശുപത്രിയിലേക്കു വിടുകയും ചെയ്തു. മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ കുട്ടിക്കാനം മുതൽ ഹെഡ് ലൈറ്റ് ഇട്ട് വേഗത്തിൽ ബസ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ഇതിനകം തന്നെ സലീമിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിരുന്നു. ബന്ധുക്കൾ എത്തിയ ശേഷമാണ് ഇവർ ആശുപത്രി വിട്ടത്. വീടിനടുത്ത് ഇൗരാറ്റുപേട്ടയിലുള്ള ആശുപത്രിയിലേക്കു മാറ്റിയ സലീം സുഖം പ്രാപിച്ചുവരികയാണ്.