കാർഡിലില്ലാത്ത മണ്ണെണ്ണയുമായി യുവാവ്; ലോക്ഡൗൺ കാണാൻ വേറൊരു കൂട്ടരും!
Mail This Article
കോട്ടയം ∙ കോവിഡ് 19ന്റെ ഭീഷണിയെ തുടർന്നു ലോക്ഡൗൺ ചെയ്തിട്ടും എത്ര പറഞ്ഞിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞ് ആളുകൾ ഇരുചക്ര വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി നിരത്തുകളിൽ ഇറങ്ങിയ വാഹനയാത്രികരെ കുറിച്ചി ഔട്ട് പോസ്റ്റിൽ പരിശോധിക്കുകയായിരുന്നു പൊലീസ്. അപ്പോഴാണ് ഒരാൾ ബൈക്കിലെത്തിയത്. എവിടെ പോകുന്നു എന്ന ചോദ്യത്തിന് റേഷൻ വാങ്ങാൻപോയതാണ് എന്നുത്തരം.
ബൈക്കിലെ ബാഗിൽ നിന്നും കുപ്പിയിൽ നിറച്ച മണ്ണെണ്ണ കണ്ടെത്തിയപ്പോൾ റേഷൻ കാർഡ് കാണണമെന്നായി പൊലീസ് ഉദ്യോഗസ്ഥൻ. കാർഡിൽ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ മൊബൈൽ ഫോണിൽ വന്ന സന്ദേശവും പരിശോധിച്ച് ഇനി മേലിൽ ഇത്തരം ’പരിപാടി’യുമായി പുറത്തിറങ്ങരുത് എന്ന താക്കീതും നൽകി യാത്രികനെ വിട്ടയച്ചു. ഇങ്ങനെ നിരവധി അനുഭവങ്ങളാണ് പൊലീസുദ്യോഗസ്ഥർക്കു പറയാനുള്ളത്.
പറഞ്ഞ് മടുത്തു പൊലീസ്
പൊലീസ് മടുത്തു, എത്ര പറഞ്ഞിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞ് ആളുകൾ ഇരുചക്ര വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി നിരത്തുകളിൽ ഇറങ്ങുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തടയുമ്പോൾ മുട്ടുന്യായങ്ങളാണ് നിരത്തുന്നതത്രേ.
ലോക്ഡൗൺ എങ്ങനെയാണെന്നു കാണാനാണു പുറത്തിറങ്ങിയതെന്നു പറഞ്ഞവർ വരെയുണ്ട്. ഒടുവിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് വാഹനങ്ങളിൽ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനങ്ങൾ പിടിച്ചെടുത്തു.