കാലിയായ പ്ലാറ്റ്ഫോമുകൾ, ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങൾ. .. ആദ്യമായാണ് ഇത്തരമൊരു കാഴ്ച
Mail This Article
കോട്ടയം ∙ കോവിഡ് 19 വ്യാപനത്തിനു പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കാലിയായത് ചരിത്രത്തിൽ ഒരിക്കലും പൂട്ടാത്ത സ്ഥലങ്ങളാണ്. ഹർത്താലുകളും പണിമുടക്കുകളും ഉണ്ടാകുമ്പോൾ റോഡ് കാലിയാകുന്നതും കടകൾ പൂട്ടുന്നതും നഗരം കണ്ടിട്ടുണ്ട്. എന്നാൽ ബസുകൾ ഇല്ലാത്ത ബസ് സ്റ്റാൻഡും യാത്രാ ട്രെയിൻ ഇല്ലാത്ത റെയിൽവേ സ്റ്റേഷനുമെല്ലാം കോട്ടയത്തിന് ഈ നൂറ്റാണ്ടിലെ ആദ്യ കാഴ്ചയാണെന്നു പറയാം. റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററും അത്യാവശ്യം ജീവനക്കാരും മാത്രം എത്തുന്നുണ്ട്. ചരക്കു തീവണ്ടി ഓടുന്നതിനാൽ പൊലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ജോലിയുണ്ട്. എന്നാൽ റെയിൽവേ സ്റ്റേഷൻ കവാടം മുതൽ ശ്മശാന മൂകമാണ്. ദിവസവും 20,000 യാത്രികർ എത്തിയിരുന്ന സ്റ്റേഷനാണ് കോട്ടയത്തേത്.
കാലിയായ പ്ലാറ്റ്ഫോമുകൾ, പ്രവർത്തിക്കാത്ത ഫാനുകൾ, ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങൾ. .. ആദ്യമായാണ് ഇത്തരത്തിലൊരു കാഴ്ച. യാത്രക്കാർ ഇല്ലാത്തതിനാൽ പട്ടിണിയിലായത് ചായ വിൽപനക്കാർ മുതൽ ഓട്ടോറിക്ഷാ തൊഴിലാളികൾ വരെയുള്ളവരാണ്. പലരും സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും മടങ്ങി.സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ പൊലീസ് അല്ലാതെ ആരുമില്ല. കെഎസ്ആർടിസിയിൽ ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് ജോലിക്ക് എത്തുന്നത്.എത്തുന്ന ജീവനക്കാർക്ക് പലപ്പോഴും ആഹാരമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയാണ്. പ്രതിസന്ധി രൂക്ഷമായാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇവരും.